
പത്തനംതിട്ട: നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കും. നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടും. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മാണം. 6.12 കോടി ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ഇന്ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സർക്കാരിന്റെ കരുതലയാണ് നിലയ്ക്കലിൽ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്.
നിലയ്ക്കൽ ക്ഷേത്രത്തിന് മുൻവശത്തായുള്ള നടപ്പന്തലിൽ നടത്തുന്ന ചടങ്ങിൽ റാന്നി എം.എൽ.എ പ്രമോദ് നാരായൺ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
ബഹുനില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, പൊലീസ് ഹെൽപ്പ് ഡെസ്‌ക്, 3 ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷൻ, ഇസിജി റൂം, ഐ.സി.യു, ഫാർമസി, സ്റ്റോർ ഡ്രസിങ് റൂം, പ്ലാസ്റ്റർ റൂം, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, ഇഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവയുണ്ടാകും. .ഒന്നാം നിലയിൽ എക്സ്‌റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോർ റൂം എന്നിവ.