nkp

കൊല്ലം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അന്നത്തിനുള്ള അവകാശം നിഷേധിക്കുന്നതാണ് സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന മാമാങ്കമെന്നും അതിദരിദ്രരായ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയ്ക്ക് ചരിത്രം മാപ്പുതരില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരളത്തിൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ആനുകൂല്യം കിട്ടാൻ അർഹതയുള്ളവർ ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ സൗജന്യമായി ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന അതിദരിദ്രരായ ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും. സർക്കാർ ശാസ്ത്രീയ പഠനം നടത്തുകയോ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഇവന്റുകളിലും പരസ്യങ്ങളിലും മാത്രം പരിമിതപ്പെടുത്തണമെന്നും ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തി പാവങ്ങളുടെ അന്നം മുട്ടിക്കരുതെന്നും എം.പി ആവശ്യപ്പെട്ടു.