കൊല്ലം: വിള്ളൽ വീണ ഭിത്തികൾ ഭീഷണി സൃഷ്ടിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തെ കണ്ടില്ലെന്നു നടിച്ച് അധികൃതർ.
കളക്ടറേറ്റിന് സമീപം ചിന്നക്കട ഭാഗത്തു നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകാനായി ആളുകൾ കൂടുതലായി ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുർവിധി.
മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി അടർന്ന നിലയിലും കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാവുന്ന വിധത്തിലുമാണ്. മുകളിലെ വശങ്ങൾ വീണ്ടുകീറി ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നു. കോൺക്രീറ്റ് മേൽക്കൂരയിൽ ആൽമരം ഉൾപ്പെടെ വളരുന്നുണ്ട്. ഇളകിയ കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്.വൃത്തിഹീനമാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉൾവശം. ചുമർ നിറയെ പോസ്റ്ററുകളാണ്. സ്വകാര്യ ബസുകൾ കൂടാതെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾക്കും ഇവിടെ സ്റ്റോപ്പുണ്ട്.
രാത്രിയായാൽ പുറത്ത്
രാത്രിയായാൽ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുട്ട് നിറയും. വെളിച്ചമില്ലാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. തെരുവ് വിളക്കിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമാണ് ഏക ആശ്രയം. ഇവ കൂടി പണിമുടക്കിയാൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായും ഇരിട്ടിലാകും. ഇത് സാമൂഹ്യ വിരുദ്ധർക്ക് മറയാവുകയും ചെയ്യും. രാത്രിയിൽ ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷം. എത്രയും വേഗം കാത്തിരിപ്പ് കേന്ദ്രം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം.