തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിനെതിരെ വിരുതനഗർ എസ്.പിക്ക് റിപ്പോർട്ട് നൽകി കേരള പൊലീസ്. സുരക്ഷ വീഴ്ച ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ദിവസം രാത്രി 9.40നായിരുന്നു കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുതനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുന്നിൽ വെള്ളം വാങ്ങാൻ നിറുത്തിയപ്പോൾ തമിഴ്‌നാട് ബന്ദൽകുടി എസ്.ഐ നാഗരാജന്റെയും മറ്റു രണ്ടു പൊലീസുകാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സ്വകാര്യ കാറിലാണ് പ്രതിയെ എത്തിച്ചതെന്നും കൈവിലങ്ങ് അണിയിച്ചില്ലെന്നും പറയുന്നു. പ്രതി രക്ഷപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിൽ വിവരം അറിയിച്ചത്. ആദ്യം സമീപത്തെ ലോഡ്ജുകളിലും മറ്റും തമിഴ്‌നാട് പൊലീസ് പരിശോധന നടത്തി. കണ്ടുകിട്ടാതെ വന്നതോടെ വിയ്യൂർ സ്റ്റേഷനിലെത്തുകയായിരുന്നു.

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്.
ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം ഉണ്ടായാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നുമാണ് നിർദേശം. നിറുത്തിയിട്ട ബൈക്കിൽ താക്കോൽ വച്ച് പോകരുതെന്നും നിർദ്ദേശമുണ്ട്. രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട ഫോൺ നമ്പർ: 9497947202 (വിയ്യൂർ എസ്.എച്ച്.ഒ).