e

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ആദ്യ വാഹനപുക പരിശോധനാകേന്ദ്രം വികാസ് ഭവൻ ഡിപ്പോയിൽ ആരംഭിച്ചു. എല്ലാ വാഹനങ്ങൾക്കും സർക്കാർ നിരക്കിനെക്കാൾ 20 രൂപ കുറച്ചാണ് പുക പരിശോധിക്കുന്നത്. ഹെവി വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാം. വികാസ് ഭവനിലെ പെട്രോൾ പമ്പിനോടു ചേർന്നുള്ള പുക പരിശോധനാകേന്ദ്രം സി.എം.ഡി പി.എസ്.പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുമേഖലയിൽ വാഹന പുക പരിശോധനാകേന്ദ്രം ആരംഭിക്കുന്നത്.


കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പിൽ നിന്ന് മാസം നിശ്ചിത രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങൾക്ക് പുക പരിശോധന സൗജന്യമാക്കുന്നത് പരിഗണനയിലുണ്ട്. പെട്രോൾ പമ്പുകൾ, ബഡ്ജറ്റ് ടൂറിസം, ഡ്രൈവിംഗ് സ്‌കൂൾ, കൊറിയർ എന്നിവ വിജയിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഇതിനെതിരെ പുകപരിശോധനാകേന്ദ്രം നടത്തിപ്പുകാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും പുക പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ മന്ത്രി കെ.ബി.ഗണേശ്കുമാർ നിർദ്ദേശം നൽകി.

 പരിശോധനാ ചെലവ് ലാഭം

കെ.എസ്.ആർ.ടി.സി ബസുകളുടെ പുകപരിശോധനയും ഇനി സ്വന്തമായി നടത്താനാകും. 5,500 ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 150 രൂപ ഫീസിനുപുറമേ ബസുകൾ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഒരു ഡ്രൈവറിനും മെക്കാനിക്കിനും ഒരു ഡ്യൂട്ടി വീതം നൽകി നിയോഗിക്കണമായിരുന്നു. ഡിപ്പോയോടു ചേർന്ന് സ്വന്തം പരിശോധനാകേന്ദ്രങ്ങൾ തുടങ്ങിയാൽ ഈ ചെലവ് ലാഭിക്കാം.

 നിരക്ക് ഇങ്ങനെ

 ഇരുചക്രം- 80
 ഓട്ടോറിക്ഷ പെട്രോൾ- 80
 ഓട്ടോറിക്ഷ ഡീസൽ- 90 (ബി.എസ് 3), 110 (ബിഎസ് 46)
 കാർ പെട്രോൾ- 100, 110 (ഡീസൽ ബി.എസ് 3), 130 (ബി.എസ് 6)
 ഹെവി- 150 (ബി.എസ് 3), 180 (ബി.എസ് 6)