
വക്കം: തിരക്കുള്ള പണയിൽക്കടവ് പാലത്തിലെ വഴിവിളക്കുകൾ പ്രകാശം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. പണയിൽക്കടവ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് പ്രകാശിക്കാതെ നോക്കുകുത്തിയായിരിക്കുന്നത്. കുട്ടികളും വിദ്യാർത്ഥികളും മുതിർന്നവരും സമീപത്തെ മെഡിക്കൽ ആശുപത്രിയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ പ്രകൃതിഭംഗി ആസ്വദിക്കാനും സായാഹ്നങ്ങൾ വേറിട്ട് ചെലവഴിക്കാനും കായലിൽ നിന്നുള്ള ഇളംകാറ്റ് ഏൽക്കുന്നതിനും വേണ്ടിയാണ് രാത്രിയിലും പാലത്തിന്റെ നടപ്പാതകളിൽ സ്ഥാനം പിടിക്കുന്നത്. എന്നാൽ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യ മയങ്ങുന്നതോടെ ഇവിടെയെത്തുന്നവർ സ്ഥലംവിടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ പൊന്നുംതുരുത്തിന്റെ ഭംഗി ആസ്വദിക്കാനും കായലിലൂടെയുള്ള ബോട്ട് സവാരിക്കും എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിവിടം. ഈ സ്ഥലത്തിന്റെ പ്രാധാന്യം ഒട്ടുംതന്നെ കണക്കാക്കാതെയാണ് അധികൃതർ അവഗണിക്കുന്നത്.
ടൂറിസം മേഖലയെ
പ്രോത്സാഹിപ്പിക്കണം
കായലോര ടൂറിസം വികസനത്തിന്റെ ഭാഗമായി വക്കം,ചെറുന്നിയൂർ പഞ്ചായത്തുകളിൽ 2016-17ൽ അന്നത്തെ എം.എൽ.എ അഡ്വ.ബി.സത്യന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 13,89,900രൂപ അടങ്കൽ തുകയിലാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. അടിയന്തരമായി പാലത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ പ്രകാശിതപൂരിതമാക്കി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പതിയിരിക്കുന്ന ഭീഷണി
രാത്രിയിൽ ഇരുട്ടിന്റെ മറവിൽ എന്തുനടന്നാലും അറിയാൻ സാധിക്കില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. പാലത്തിൽ നിലയുറപ്പിക്കുന്ന തെരുവുനായ്ക്കളുടെ ശല്യത്താൽ രാത്രികാലങ്ങളിലെ യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
പ്രതികരണം
വക്കം പണയിൽ കടവിൽ തെരുവുവിളക്ക് പ്രകാശപൂരിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ സത്വര നടപടികൾ സ്വീകരിക്കണം.
എൻ.സഹലോദയൻ,
കണ്ണമംഗലം ക്ഷേത്രക്കമ്മിറ്റി മെമ്പർ, വക്കം
ക്യാപ്ഷൻ: വക്കം പണയിൽക്കടവ് പാലത്തിലെ നോക്കുകുത്തിയായി നിൽക്കുന്ന തെരുവുവിളക്കുകൾ