വെഞ്ഞാറമൂട്: സ്റ്റുഡിയോകൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രതീക്ഷയുടെ കാലമാണ് തിരഞ്ഞെടുപ്പുകാലം. സ്വന്തമായി സ്റ്റുഡിയോയില്ലാത്തവർ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, സ്ഥാനാർത്ഥികളെ കുട്ടപ്പന്മാരാക്കാൻ വീടുകളിൽ താത്കാലിക സ്റ്റുഡിയോകൾ ഒരുക്കി കാത്തിരിക്കുകയാണ്.
പാക്കേജ് അടിസ്ഥാനത്തിൽ ഫോട്ടോയും റീലും ഉൾപ്പെടെ ചെയ്തുകൊടുക്കുന്നവരുമുണ്ട്. നൂറുകണക്കിന് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലൊരു തുക കൈയിൽ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി സ്ഥിരമായി ഫോട്ടോയെടുക്കുന്ന സ്റ്റുഡിയോകളും സജ്ജം.
ഫോട്ടോ കണ്ടാൽ വോട്ട് ഇങ്ങ് പോരണം. പരമാവധി ഗ്ലാമറാക്കി വോട്ടറുടെ മനസിൽ മുഖം പതിപ്പിക്കുകയും വേണം. നല്ല ക്ലാരിറ്റിയോടെ പോസ്റ്റർ,ബാനർ,അഭ്യർത്ഥന,കാർഡ് എന്നിവയായി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളാണ് വേണ്ടത്.
സമൂഹ മാദ്ധ്യമങ്ങളിലേക്കും
പ്രിന്റ് ചെയ്യുന്നതിനൊപ്പം ഫേസ് ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്യാൻ ആദ്യഘട്ട ഫോട്ടോ ഷൂട്ടിന്റെ ഒരുക്കത്തിലാണ് ചിലർ. നല്ല ഫോട്ടോകൾ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കാനും കാർഡുകളാക്കി വോട്ടർമാരിലെത്തിക്കാനും പ്രത്യേക സംവിധാനം സ്റ്റുഡിയോകളിൽ ഒരുങ്ങി.
മാതൃക പാർലമെന്റ് തിരഞ്ഞെടുപ്പ്
പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ഏറെ വ്യത്യസ്തത പരീക്ഷിക്കപ്പെട്ടത്. സിനിമാ പോസ്റ്ററുകൾ പോലെ തോന്നുന്ന ഫോട്ടോകൾ വരെയിറങ്ങി.ന്യൂജെൻ മനസിൽ ഇടംപിടിക്കാൻ പരമ്പരാഗത രീതിയിലുള്ള ചിത്രങ്ങൾ മാത്രം പോരെന്നാണ് സ്ഥാനാർത്ഥികളുടെ അഭിപ്രായം. ഇരിക്കുന്നതും ചിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും മാത്രമല്ല വെറൈറ്റി പോസിംഗും വേണം.
സ്ഥാനാർത്ഥികളുടെ ഫോട്ടോ, വീഡിയോ മുതൽ സോഷ്യൽ മീഡിയ പ്രചരണം വരെ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് ചില ഫോട്ടോഗ്രാഫർമാർ.