കൊച്ചി: കെഎസ്‌ആർടിസി കണ്ടക്ടർ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. വിദ്യാർത്ഥിയെ കണ്ടക്‌ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്നാണ് പരാതി. സ്കൂൾ ബാഗ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ളസ്‌ടു വിദ്യാർത്ഥിയായ പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് കെഎസ്‌ആർടിസി ജീവനക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സാബിത്തിന്റെ ഇടത് കൺപോളയിലും പുരികത്തിന് ഇടയിലുമാണ് പേനകൊണ്ട് കുത്തേറ്റത്. പിന്നാലെ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ ആലുവ- മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസ് കണ്ടക്‌ടർ കീഴില്ലം സ്വദേശി വിമലിനെതിരെ വിദ്യാർത്ഥി പരാതി നൽകി. സാബിത്തിന്റെ പരാതിയിൽ കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്തിടെ കെഎസ്‌ആർടിസി സ്റ്റാന്റിൽ ബസിടിച്ച് വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. കാട്ടാക്കട കെഎസ്‌ആർടിസി സ്റ്റാന്റിൽ നവംബർ 13നായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ അഭന്യ (18) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ അഭന്യയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിൽ കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായ ആനാകോട് സ്വദേശി രാമചന്ദ്രൻ അറസ്റ്റിലായിരുന്നു. ഊരൂട്ടമ്പലം - വിഴിഞ്ഞം റൂട്ടിലോടുന്ന കാട്ടാക്കട ഡിപ്പോയിലെ ടി.വി 1359 നമ്പർ ബസാണ് അപകടമുണ്ടാക്കിയത്.
കോളേജ് കഴിഞ്ഞ് അഭന്യ വീട്ടിലേക്ക് പോകാൻ സ്റ്റാൻഡിലെ വാണിജ്യ സമുച്ചയത്തിന് സമീപം ബസ് കാത്തു നിൽക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രം വിട്ടെത്തിയ ബസിനും കെട്ടിടത്തിന്റെ ബീമിനും ഇടയിൽ അഭന്യ കുടുങ്ങിപ്പോയി. നിറുത്തിയ ബസ് വീണ്ടും മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അഭന്യയെ യാത്രക്കാരും കുട്ടികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബസ് ബ്രേക്ക് ചെയ്തപ്പോൾ എയർകട്ടായതാണ് അപകടകാരണമെന്നായിരുന്നു കെഎസ്‌ആർടിസിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |