നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ സംഗീത സംവിധായകൻ രമേശ് നാരായണൻ തയ്യാറാവാതിരുന്ന സംഭവത്തിന് സമാനമായ മറ്റൊന്ന് സിനിമാ ലോകത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. നയൻതാരയും അല്ലു അർജുനനുമായിരുന്നു ഇതിലെ നായികാ നായകന്മാർ. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് അല്ലു അർജുനിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ നയൻതാര തയ്യാറാവാതിരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 2018ൽ നടന്നതായിരുന്നു ഇത്.
സൈമ അവാർഡുദാന വേദിയിലായിരുന്നു സംഭവം നടന്നത്. മികച്ച നടിക്കുള്ള അവാർഡ് 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അല്ലു അർജുനാണ് നയൻതാരയ്ക്ക് അവാർഡ് നൽകിയത്. തനിക്ക് ലഭിച്ച പുരസ്കാരം തിരികെ നൽകിയ നയൻതാര സിനിമയുടെ സംവിധായകനും ഭാവി ഭർത്താവുമായ വിഘ്നേഷ് ശിവനിൽ നിന്ന് അത് വീണ്ടും സ്വീകരിക്കുകയുമായിരുന്നു.
നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ചിത്രത്തിന്റെ സംവിധായകനിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് നയൻതാര പരസ്യമായി പറയുകയായിരുന്നു. തുടർന്നാണ് പുരസ്കാരം തിരിച്ചുനൽകിയതും വിഘ്നേഷ് ശിവനിൽ നിന്ന് സ്വീകരിച്ചതും. നയൻതാരയുടെ അഭ്യർത്ഥനയെത്തുടർന്ന് അവാർഡ് നൽകാൻ നിന്ന് അല്ലു അർജുൻ പിൻവാങ്ങുകയും തുടർന്ന് വേദയിലെത്തിയ വിഘ്നേഷ് ശിവൻ പുരസ്കാരം നൽകുകയും ചെയ്തു.
സംഭവം വൻ വിവാദമായി. നയൻതാരയുടെ ഈ പ്രവൃത്തി അല്ലു അർജുൻ ആരാധകർക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. വൻതോതിലുള്ള സൈബർ ആക്രമണത്തിലൂടെയാണ് അവർ ഇതിന് പകരംവീട്ടിയത്. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ഇരുവർക്കും ഇടയിൽ ഇത് വൻ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. അല്ലു നായകനായി എത്തിയ സിനിമകളിൽ പലതിലും നടിയായി നയൻതാരെയെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ അല്ലു തയ്യാറായില്ലെന്നും നയൻതാരയെ മാറ്റുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |