മുൻ എം.എൽ.എ പി.ജെ.തോമസ് അന്തരിച്ചു

Monday 21 March 2022 12:06 AM IST

കോന്നി : മുൻ എം.എൽ.എയും റബർ ബോർഡ് മുൻ ചെയർമാനുമായ വകയാർ എസ്റ്റേറ്റിൽ പി.ജെ.തോമസ് (98) നിര്യാതനായി. 1965 ൽ കോന്നി നിയോജകമണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതിനാൽ സഭ കൂടിയില്ല. വിജയിച്ചിട്ടും ഒരുതവണപോലും നിയമസഭയിലെത്താനാകാതെ 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. അന്ന് സി.പി.ഐയിലെ പന്തളം പി.ആറിനോട് പരാജയപ്പെട്ടു. എന്നാൽ 1971ൽ നടന്ന തിരഞ്ഞെടുപ്പിൽ കോന്നി പ്രതിനിധിയായി നിയമസഭയിലെത്തി. 77 ലും വിജയം ആവർത്തിച്ചു. 1982 ൽ സി.പി.എമ്മിലെ വി.എസ്.ചന്ദ്രശേഖരപിള്ളയോട് പരാജയപ്പെട്ടു. 1983 മുതൽ 85 വരെ റബർ ബോർഡ് ചെയർമാനായിരുന്നു. 16 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 10ന് കോന്നി കോൺഗ്രസ് ഭവനിലും തുടർന്ന് കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിനുവച്ചശേഷം 11.30ന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ : എറണാകുളം കോട്ടപ്പുറം കോമളം തോമസ്, മക്കൾ : സോമ (ബംഗളുരു), ശശി (പുനലൂർ), ജേക്കബ് (വകയാർ). മരുമക്കൾ : മാത്യു ജോർജ് (ബംഗളുരു), ഡോ.രാജൻ ജോർജ് (പുനലൂർ), രേഖ ജേക്കബ്.

Advertisement
Advertisement