തളിപ്പറമ്പ്: മുക്കോല കപ്പിളി പള്ളിക്ക് സമീപത്തെ മലിക്കൻ ഇസ്ഹാഖിന്റെ (34) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 11ന് രാവിലെയാണ് സലാമത്ത് നഗറിലെ വാടക വീട്ടിൽ ഇസ്ഹാഖിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്താം തീയതി സന്ധ്യയോടെ രാജരാജേശ്വര ക്ഷേത്രം റോഡിലെ ഒരു അനാദിക്കടയുടെ മുന്നിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കളാണ് വീട്ടിൽ എത്തിച്ചത്. മദ്യപിച്ച് വീണതാകാമെന്ന സംശയത്തിൽ വീട്ടിൽ കിടത്തുകയായിരുന്നു. എന്നാൽ രാവിലെ ഇസ്ഹാഖിനെ മരിച്ചനിലയിൽ കാണപ്പെട്ടു. മൃതദേഹം പരിശോധിച്ച ഡോക്ടർ മരണത്തിൽ സംശയം രേഖപ്പെടുത്തുകയായിരുന്നു.
തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്ന പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനോട് പറഞ്ഞു . അതിനിടയിലാണ് കണ്ണൂരിൽ വച്ച് ഇസ്ഹാഖിന് ക്രൂരമായ മർദനമേറ്റുവെന്ന വിവരം ബന്ധുക്കൾ അറിഞ്ഞത്. പത്താം തീയതി വൈകുന്നേരം 4.30ഓടെ പഴയ ബസ്സ്സ്റ്റാൻഡിൽ മിൽമ ബൂത്തിന് സമീപം വച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവർ ക്രൂരമായി മർദിച്ച വിവരം പുറത്ത് വന്നിറ്റുണ്ട് മർദനമേറ്റ് അവശനായ ഇസ്ഹാഖ് അവിടെ നിന്ന് ബസിൽ കയറി തളിപ്പറമ്പിൽ എത്തുകയായിരുന്നു. ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ രാജരാജേശ്വര ക്ഷേത്രം റോഡിലിറങ്ങിയതിന് പിന്നാലെയാണ് അവശനായി വീണതെന്ന് കരുതുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |