തിരുവനന്തപുരം: അരുവിക്കര കാച്ചാണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മൻമദൻ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുപ്രിയയെ (29) സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ മുറിയിൽ ഫാൻ ഹൂക്കിൽ ഷാൾ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടേയും മാനിസിക പീഡനത്തെ തുടർന്ന് അനുപ്രിയ ആത്മഹത്യ ചെയ്തതാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കേസിൽ ഒന്നാം പ്രതിയായ അനുപ്രിയയുടെ ഭർത്താവ് മനു ഗൾഫിലാണ്. സ്ത്രീധനപീഡനം, ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അനുപ്രിയ മുകളിലെ മുറിയിലേക്ക് പോയത്. വൈകിട്ട് അഞ്ച് മണിയോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്പായിരുന്നു അനുപ്രിയയുടേയും മനുവിന്റേയും വിവാഹം. വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ മനു ഗൾഫിൽ പോയി. ഗർഭിണിയായെങ്കിലും ഗർഭച്ഛിദ്രം സംഭവിച്ചു. തുടർന്ന് ഭർത്താവിന്റെ വീട്ടുക്കാർ മാനസികമായി ഉപദ്രവിക്കുന്നതായി ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവും ഇതേ കാര്യം സംസാരിച്ചതോടെ അനുപ്രിയ മാനസികമായി സമ്മർദ്ദത്തിലായി. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അനുപ്രിയ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
അനുപ്രിയയുടെ മുറിയിൽ നിന്ന് ഭർത്താവിനെയും വീട്ടുക്കാരെയും കുറിച്ചുളള ആറ് പേജുള്ള കത്ത് പൊലീസ് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് അരുവിക്കര പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസമായി അനുപ്രിയ അച്ഛനമ്മമാരോടൊപ്പം അരുവിക്കരയിലെ വാടക വീട്ടിലായിരുന്നു താമസം. അനുപ്രിയയെ ഭർത്താവ് മനു ഫോണിലൂടെ മാനസികമായി തളർത്തിയെന്ന് കത്തിൽ പറയുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |