പോത്തൻകോട്: മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.വെമ്പായം സ്വദേശികളായ മുഹമ്മദ് ഹാജ (22), അൽ ഫഹദ് (21) , മുഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് പോത്തൻകോട് ജംഗ്ഷനിലെ ബാറിൽ വച്ചായിരുന്നു സംഭവം.
മദ്യപിക്കാനെത്തിയ യുവാക്കൾ ബില്ലിനെച്ചൊല്ലി ബാർ ജീവനക്കാരുമായി തർക്കമുണ്ടായി. തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ ബാറിലെ ഗ്ലാസ് ഡോർ തകർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എസ്.ഐയെയും പൊലീസുകാരനെയും യുവാക്കൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. എസ്.ഐ. രാമചന്ദ്രൻ, സി.പി.ഒ. ബിനേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇവർ കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ബലം പ്രയോഗിച്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തപ്പോൾ പ്രകോപിതരായ യുവാക്കൾ പൊലീസ് ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്തു.ഇതിനിടയിൽ ഉണ്ടായ പിടിവലിയിൽ അൽഫഹദിന്റെ ഇരു കൈകളിലും പരിക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയിട്ടും ഇവർ അക്രമം തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |