കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വർഷത്തെ കഠിന തടവും 25,000 രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു.പൂവച്ചൽ കൊണ്ണിയൂർ മണിയൻചിറ പ്ലാവിള പുത്തൻ വീട്ടിൽ വിജയദാസിനെയാണ് (37) കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം.പിഴത്തുക കുട്ടിക്ക് നൽകാനും വിധി ന്യായത്തിൽ പറയുന്നു.2022 ജൂലായ് 3നാണ് സംഭവം.അന്നേദിവസം പ്രതി നടത്തുന്ന പെറ്റ് ഷോപ്പിലേക്ക് പ്രാവുകളെ വിൽക്കാനെത്തിയ കുട്ടിയെ കടയ്ക്കകത്ത് കയറ്റി പീഡിപ്പിക്കുകയായിരുന്നു.അടുത്ത ദിവസം കുട്ടി രക്ഷിതാക്കളോടും ബന്ധുവിനോടും വിവരം പറഞ്ഞു. തുടർന്ന് കാട്ടാക്കട പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി.അന്നത്തെ കാട്ടാക്കട പൊലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന സുനിൽഗോപി,ആർ.ബൈജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |