നെടുമ്പാശേരി: ചെങ്ങമനാട് കവലയിലെ റോയൽ ബേക്കറി കുത്തിത്തുറന്ന് പണവും ബേക്കറി ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ കുത്തിത്തുറന്ന് 4230 രൂപയുടെ നോട്ടുകളാണ് മോഷ്ടിച്ചിട്ടുള്ളത്. ക്യാഷ് കൗണ്ടറിലെ അലമാരയുടെ ചില്ലുകൾ തകർത്ത് ബില്ലുകളും മറ്റും വാരി വിതറിയ നിലയിലുമായിരുന്നു. വിലപിടിപ്പുള്ള മിഠായികളും മിക്സ്ചർ, ചിപ്‌സ് അടക്കമുള്ള സാധനങ്ങളും സോഡയും കൂൾഡ്രിംഗ്സ് ഐറ്റങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പാലപ്രശേരി സ്വദേശി വള്ളിഞ്ഞാലിൽ വി.എം. അബ്ദുൽ മജീദിന്റേതാണ് ബേക്കറി. ശനിയാഴ്ച്ച രാത്രി 11 മണിക്കാണ് കടയടച്ചത്. തൊട്ടടുത്തുള്ള സ്റ്റേഷനറി കടയും രാത്രി 12 മണി വരെ പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ മജീദ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
മാള റോഡിലെ പൂജാസാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് സമീപം കമ്പിപ്പാരയും ഒഴിഞ്ഞ കൂൾഡ്രിംഗ്സ് കുപ്പികളും ഭക്ഷിച്ച ശേഷമുള്ള ചിപ്‌സ് കവറുകളും കാണപ്പെട്ടു.
തൊട്ടടുത്താണ് ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനെങ്കിലും രാത്രി കാല പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ ചെങ്ങമനാട് മോഷണ പരമ്പര അരങ്ങേറിയതിനെ തുടർന്ന് 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് മർച്ചന്റ്‌സ് അസോസിയേഷൻ രണ്ട് തവണ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾക്കകം നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമായി.
പൊലീസിന്റെ മൂക്കിന് താഴെ നടക്കുന്ന മോഷണവും സാമൂഹിക വിരുദ്ധശല്യവും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.മുരളി, സെക്രട്ടറി ടി.ഡി.സുബ്രഹ്മണ്യൻ എന്നിവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |