കിളിമാനൂർ: വിഷം കഴിക്കുന്നതിന്റെ വീഡിയോ കാമുകന് അയച്ച ശേഷം പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആംബുലൻസ് സഹായി കിളിമാനൂർ ആലത്തുകാവ് കെ.കെ. ജംഗ്ഷനിൽ മഠത്തിൽ വിളാകത്തുവീട്ടിൽ ജിഷ്ണു എസ്.നായർ (27) അറസ്റ്റിലായി. ആത്മഹത്യാ പ്രേരണയ്ക്ക് പുറമേ പോക്‌സോയും ചുമത്തിയിട്ടുണ്ട്.
കിളിമാനൂർ കണ്ണയംകോട് വി.എസ് മൻസിലിൽ ഷാജഹാൻ-സബീനാബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ചികിത്സയിലിരിക്കെ കഴിഞ്ഞ 30നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 26ന് വിഷം കഴിച്ചത് പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചു വച്ചിരുന്നു. മെഡിക്കൽ കോളേജിൽ എത്തിക്കുംമുമ്പ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു. വീഡിയോ ജിഷ്ണു പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കുകയോ വിവരം പറയുകയോ ചെയ്തതുമില്ല. മരണശേഷം, അന്വേഷണം ആവശ്യപ്പെട്ട് ഷാജഹാൻ നൽകിയ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പറയുന്നത്:
മൂന്ന് മാസം മുമ്പ് ഷാജഹാനും കുടുംബത്തിനും കൊവിഡ് ബാധിച്ചപ്പോൾ വീട്ടിൽ നിന്ന് സി.എഫ്.എൽ.ടി.സിയിൽ കൊണ്ടുപോയ ആംബുലൻസിലെ സഹായിയായിരുന്നു ജിഷ്ണു. കൊവിഡ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാനെന്ന വ്യാജേന അൽഫിയയുടെ ഫോൺ നമ്പർ ഇയാൾ വാങ്ങി. തുടർന്ന് വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ വഴി ചാറ്റിംഗ് ആരംഭിച്ചു. ഇത് പ്രണയമായി വളർന്നു. വിവാഹം ചെയ്യാമെന്ന് വാക്കും നൽകി. എന്നാൽ മറ്റൊരു പെൺകുട്ടിയോട് ഇയാൾ അടുത്തതോടെ അൽഫിയയെ ഒഴിവാക്കാൻ ശ്രമിച്ചു. പുതിയ കാമുകിയെ വിവാഹം ചെയ്യുമെന്ന് പ്രതി അറിയിച്ചതോടെ അൽഫിയ മാനസികമായി തകർന്നു.
ഇക്കഴിഞ്ഞ 26ന് താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ജിഷ്ണുവിനെ വിളിച്ചറിയിക്കുകയും, വാട്സ്ആപ്പിൽ മെസേജ് അയയ്ക്കുകയും ചെയ്തു. മരിച്ചോളൂ എന്നാണ് പ്രതി മറുപടി നൽകിയത്. തുടർന്ന് വിഷം കഴിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്തു.
അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ 26ന് രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്യാസിന്റെ പ്രശ്നങ്ങളാകാം എന്ന സംശയത്താൽ തിരിച്ചയച്ചു. 27നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 28ന് പരീക്ഷ എഴുതാൻ പെൺകുട്ടി സ്കൂളിലും
പോയി. അന്ന് വൈകിട്ട് തീരെ അവശതയോടെയാണ് മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. തുടർന്നാണ് പെൺകുട്ടിയുടെ മൊബൈൽ ബന്ധുക്കൾ പരിശോധിക്കുന്നതും കാര്യങ്ങൾ അറിയുന്നതും.
ഫോൺ വിശദമായി പരിശോധിക്കുകയാണെന്നും കേസിൽ മറ്റു പ്രതികൾ ഉണ്ടെങ്കിൽ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പെൺകുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാനാവൂ.
കിളിമാനൂർ എസ്.എച്ച് ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |