കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനെതിരെ പൊലീസ് ഒമ്പത് കേസ് രജിസ്റ്റർ ചെയ്തു. ലഹരിമരുന്ന് ഉപയോഗം, കൈമാറ്റം എന്നീ കുറ്റങ്ങൾക്ക് ആറ് സ്റ്റേഷനുകളിലായാണ് കേസ്. കഞ്ചാവ് ഉപയോഗം അനുവദിച്ചതിന് നമ്പർ 18 ഹോട്ടലിനെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തതായും സൂചനയുണ്ട്.
തൃക്കാക്കര, ഇൻഫോപാർക്ക്, പനങ്ങാട്, എറണാകുളം സൗത്ത്, മരട്, ഫോർട്ടുകൊച്ചി സ്റ്റേഷനുകളിലാണ് കേസുകൾ. സൈജുവിന്റെ ഫോണിലെ ചാറ്റുകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഹോട്ടലിൽ കഞ്ചാവു വലിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെന്നും അറിയുന്നു.
സൈജുവിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തിൽ ഫോണിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. അനുകൂല റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി.
• കാട്ടുപോത്ത് കേസ് കൊല്ലത്ത്
കാട്ടുപോത്തിനെ കൊന്ന് കറിവച്ചുകഴിച്ചെന്ന ഫോൺ ചാറ്റിന്റെ പേരിലും സൈജുവിനെതിരെ കേസെടുക്കും. വിവരങ്ങൾ വനംവകുപ്പിന്റെ കൊല്ലം പത്തനാപുരം റേഞ്ച് ഓഫീസിന് കൈമാറിയിട്ടുണ്ട്. സൈജു പറഞ്ഞ കാലഘട്ടത്തിൽ ഇവിടെ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ നേരത്തേ വനംവകുപ്പ് എറണാകുളം സ്വദേശികൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ സൈജുവിനെയും പ്രതിയാക്കാനാണ് സാദ്ധ്യത.
• ലഹരിച്ചാറ്റുകാരെ ചോദ്യം ചെയ്യുന്നു
സൈജുവുമായി ലഹരിച്ചാറ്റ് നടത്തിയ യുവതികളെയും സൈജു ഉപയോഗിക്കുന്ന ഔഡി കാറിന്റെ ഉടമ ഫെബി ജോണിനെയും പൊലീസ് ചോദ്യം ചെയ്തു. 20 ലക്ഷം രൂപയ്ക്ക് കാർ തന്റെ പേരിൽ വാങ്ങി നൽകിയെന്നു മാത്രമേയുള്ളൂവെന്നും അപകടത്തിലോ ലഹരി ഇടപാടിലോ തനിക്ക് ബന്ധമില്ലെന്നുമാണ് ഇയാളുടെ മൊഴി. സൈജുവുമൊത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ഇയാളെ വീണ്ടും വിളിച്ചുവരുത്തും.
• അക്കൗണ്ട് മരവിപ്പിച്ചു
സൈജുവിന്റെ എസ്.ബി.ഐ കാക്കനാട് ശാഖയിലെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാട് രേഖകൾ പരിശോധിച്ച് വരികയാണ്. അനധികൃത ഇടപാടുകളെല്ലാം പുരാവസ്തുതട്ടിപ്പുകാരൻ മോൻസണിന്റെ ശൈലിയിലെന്നാണ് സൂചന. നേരിട്ട് ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടില്ല.
• റോയ് വയലാട്ട് ഹാജരാകുന്നില്ല
മോഡലുകൾ കാറപകടത്തിൽ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി നമ്പർ 18 ഹോട്ടലുടമ റോയ് ജെ.വയലാട്ട് ഇതുവരെ പൊലീസിന് മുന്നിൽ ഹാജരായില്ല. ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ തിങ്കളാഴ്ചയും ഇയാൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണം. പക്ഷേ ഒരു ദിവസം പോലും എത്തിയിട്ടില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണത്രെ റോയ്.
• സൈജുവിന്റെ കൂട്ടാളിയെ പൊക്കും
സൈജുവിന്റെ സുഹൃത്തും ഡി.ജെയുമായ കാക്കനാട് സ്വദേശി ജയ്സണെ പിടികൂടാനുള്ള ഒരുക്കത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. സൈജു സംഘടിപ്പിച്ച ഡി.ജെ.പാർട്ടികളിൽ പങ്കാളിയായിരുന്നു ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |