26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. ചലച്ചിത്രാസ്വാദർക്ക് ഇനി 8 ദിവസത്തെ ഉത്സവകാലം. ഐ.എഫ്.എഫ്.കെ 2022 നെ പഴയ പ്രൗഢിയോടെ വരവേൽക്കാൻ തലസ്ഥാന നഗരം ഒരു മാസം മുമ്പെതന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ മങ്ങിയ മേളയെ വീണ്ടും ഉണർത്താനായി മികച്ച നിലവാരമുള്ള ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത്. പതിനായിരത്തോളം ഡെലിഗേറ്റുകളാണ് ഇത്തവണ ഐ.എഫ്.എഫ്.കെയിൽ എത്തുന്നത്. ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 10 തിയേറ്ററുകളിലായി 15 സ്ക്രീനുകളിലാണ് പ്രദർശനം. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രശസ്ത സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ജൂറി ഫിലിംസ്, ഫ്രെയിമിംഗ് കോൺഫ്ളിക്ട്, ക്രിട്ടിക്സ് ചോയ്സ് തുടങ്ങി ഏഴ് പാക്കേജുകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.
അന്തരിച്ച നടൻ നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി തമ്പ്, ആരവം, അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ, കെ.പി.എ.സി ലളിത, പി. ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐസിസ് ഭീകരരുടെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ലിസാ കലാൻ എന്ന കുർദ്ദിഷ് സംവിധായികയ്ക്ക് മുഖ്യമന്ത്രി സ്പിരിറ്റ് ഒഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്യും. കൂടാതെ, ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പും പുറത്തിറക്കും. . തുടർന്ന് അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്ത, ഓസ്കർ നാമനിർദ്ദേശം ലഭിച്ച ഉദ്ഘാടന ചിത്രമായ റഹന മറിയം നൂർ പ്രദർശിപ്പിക്കും.
ആദ്യ ദിനം 13 സിനിമകൾ
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ റഹന മറിയം നൂർ ഉൾപ്പെടെ 13 സിനിമളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ കൈരളി തിയേറ്ററിലും ടാഗോറിലുമാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ശ്രീ, കലാഭവൻ എന്നിവിടങ്ങളിൽ പ്രദർശനം ആരംഭിക്കും.
ഉറുഗ്വൻ ചിത്രം ദ എംപ്ലോയർ ആൻഡ് ദ എംപ്ലോയീ രാവിലെ 10ന് കൈരളി തിയേറ്ററിലും വെദർ ദ വെതർ ഈസ് ഫൈൻ എന്ന ഫിലിപ്പൈൻ ചിത്രം ശ്രീയിൽ രാവിലെ 10.15നും 107 മദേർസ് എന്ന റഷ്യൻ സിനിമ കലാഭവനിൽ രാവിലെ 10.15നും ലാമ്പ് എന്ന ഐസ്ലാൻഡിക് ചിത്രം ടാഗോറിൽ രാവിലെ 10 നും പ്രദർശനത്തിനെത്തും.
ഉച്ചയ്ക്ക് 12.20ന് കൈരളിയിൽ സ്പാനിഷ് ചിത്രമായ ദ കിംഗ് ഓഫ് ഓൾ ദ വേൾഡ്, 12.15ന് ശ്രീയിൽ അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാൽവേഷൻ, 12.15ന് കലാഭവനിൽ ഇൻ ഫ്രണ്ട് ഒഫ് യുവർ ഫെയ്സ്, 12.15ന് ടാഗോറിൽ ഗ്രേറ്റ് ഫ്രീഡം, തുടർന്ന് 3ന് കൈരളിയിൽ ഇറാനിയൻ വനിതയുടെ കഥ പറയുന്ന 19, 2.15ന് ശ്രീയിൽ പോളിഷ് ചിത്രം ലീവ് നോ ടെയിസസ്, 3ന് കലാഭവനിൽ ഹൈവ്, 2.45ന് ടാഗേറിൽ ജെർമൻ ചിത്രം ഐ ആം യുവർ മാൻ എന്നിവ പ്രദർശിപ്പിക്കും. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |