തിരുവനന്തപുരം:അതിജീവനം അടയാളപ്പെടുത്തുന്ന സിനിമകൾ നിറയുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉൽഘാടന വേദിയിൽ ജീവിതം കൊണ്ട് അതിജീവനം തെളിയിച്ചവർ ജ്വലിച്ചു നിന്നു - ഐസിസ് ഭീകരരുടെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാനും മലയാളത്തിന്റെ പ്രിയ താരം ഭാവനയും നക്ഷത്രങ്ങളായി. ഇരുവരെയും ഉദ്ഘാടന വേദിയിൽ എത്തിച്ച സംഘാടകരുടെ ഭാവനയും ഉജ്ജ്വലമായി.
ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ആണ് ഇരുവരെയും വേദിയിലേക്ക് ക്ഷണിച്ചത് . ''ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും നിർഭയം ചലച്ചിത്ര പ്രവർത്തനം തുടരുന്ന പോരാട്ടത്തിന്റെ പെൺ പ്രതീകമായ ലിസ ചലാനെ ആദരപൂർവം ക്ഷണിക്കുന്നു''.... വേദിയും സദസും എണീറ്റ് കരഘോഷത്തോടെ ലിസയെ വരവേറ്റു. റോസാപുഷ്പങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ലിസയെ സ്വീകരിച്ചു.
ഉദ്ഘാടന ചിത്രം 'രഹ്‌ന മറിയം നൂറി'ലെ നായിക ബംഗ്ലാദേശുകാരിയായ അസ്‌മരി ഹക്ക് പിന്നീട് വേദിയിലെത്തി. കാൻ ഫെസ്റ്റിവലിൽ മികച്ച നടിയായ അസ്‌മരിയെ മന്ത്രി സജി ചെറിയാൻ സ്വീകരിച്ചു. തുടർന്നായിരുന്നു ഭാവനയുടെ വരവ്. സദസ് ഹർഷാരവം മുഴക്കവേ രഞ്ജിത്തിന്റെ വാക്കുകൾ മുഴങ്ങി 'പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു...
ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ഭാവനയെ ആശ്ലേഷിച്ച് വേദിയിലേക്ക് ആനയിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ പൂക്കൾ നൽകി വരവേറ്റു. മറുപടി ഏതാനും നന്ദി വാക്കുകളിൽ ഭാവന ഒതുക്കി.
മുഖ്യാതിഥിയായ നടനും സംവിധായകനുമായ അനുരാഗ് കാശ്യപിനെ അർപ്പുവിളികളോടെയാണ് സദസ് വരവേറ്റത്
നിലവിളക്ക് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി സജിചെറിയാൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ, വി. കെ പ്രശാന്ത് എം.എൽ.എ,അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ,അക്കാഡമി സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |