'ആദ്യ അഭിനയത്തിൽ" തന്നെ മികച്ച രണ്ടാമത്തെനടിക്കുള്ള സംസ്ഥാന പുരസ്കാരംസ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിൽ ശ്രീരേഖ
ആലപ്പുഴ വാടയ്ക്കൽ ശിശുക്ഷേമസമിതിയുടെ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോം .രണ്ടു വർഷമായി ഇവിടെ സൈക്കോളജിസ്റ്റാണ് ജി. ശ്രീരേഖ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ പുതിയ ഒരു വിലാസം കൂടി ശ്രീരേഖയ്ക്ക് ലഭിച്ചു. മികച്ച രണ്ടാമത്തെ നടി. നവാഗതനായ ശരത് സംവിധാനം ചെയ്ത 'വെയിൽ" സിനിമയിലെ 'ആദ്യ അഭിനയത്തിലൂടെ "ലഭിച്ച അവാർഡിന്റെ വിശേഷങ്ങൾ ശ്രീരേഖ പങ്കുവയ്ക്കുമ്പോൾ പുറത്തു ഉച്ചവെയിൽ.
''അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.മത്സരത്തിന് അയച്ച വിവരം അറിയില്ലായിരുന്നു. അതിനാൽ അവാർഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ചു സമയമെടുത്തു എന്നെ തന്നെ വിശ്വസിപ്പിക്കാൻ. ഒന്നര വർഷം മുൻപ് 'വെയിൽ' ചിത്രീകരണം പൂർത്തിയായതാണ്. തിയേറ്റർ തുറക്കാത്ത സാഹചര്യമായതിനാൽ റിലീസ് വൈകി.ആ വിഷമമെല്ലാം അവാർഡ് ലഭിച്ചതിലൂടെ മാറി.ഒരുപാട് സന്തോഷമുണ്ട്. 'വെയിൽ" വരുമ്പോൾ കാണാൻ കാത്തിരിക്കുകയാണ്. "ശ്രീരേഖയുടെ മുഖത്ത് ആഹ്ളാദം പരന്നൊഴുകി.
'വാർ ആൻഡ് ലൗ" എന്ന ചിത്രത്തിൽ ബാലതാരമായി ശ്രീരേഖ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമയിൽ തന്നെ കണ്ടെത്താൻ ശ്രീരേഖയ്ക്ക് പോലും അത്ര പെട്ടെന്ന് കഴിയില്ല. 'കാഴ്ച"യിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ മാത്രം തന്റെ മുഖം വെള്ളിത്തിരയിൽ അല്പനേരത്തേക്ക് കാണാൻ കഴിഞ്ഞു .
ടിക്ടോക് വീഡിയോകളാണ് ശ്രീരേഖയെ ശ്രദ്ധേയയാക്കിയത്. ആ വീഡിയോകൾ കണ്ടാണ് ശരത് വിളിക്കുന്നത്.ബസിൽവച്ച് 'എവിടെയോ കണ്ടിട്ടുണ്ടെന്ന് "യാത്രക്കാർ പറഞ്ഞാൽ 'അത് ഞാനല്ല" എന്ന പറഞ്ഞ് ശ്രീരേഖ വിദൂരതയിലേക്ക് നോട്ടം എറിയും.ആള് മാറി പോയതിന്റെ ജാള്യതയിൽ അപ്പോൾ യാത്രക്കാർ .
വെയിലിൽ ശ്രീരേഖയെ കാത്തിരുന്നത് രണ്ട് ആൺമക്കളുടെ അമ്മയായ രാധ എന്ന കഥാപാത്രം.ആദ്യമായി ലഭിച്ച മുഴുനീള വേഷം. പ്ളസ് ടു മുതൽ 24 വയസുവരെയുള്ള ഒരു യുവാവിന്റെ ജീവിതയാത്രയാണ് ' വെയിൽ". ഷെയ്ൻ നിഗം ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. '' ഷെയ് ൻ എന്നെ അത്ഭുതപ്പെടുത്തി. അസാധ്യമായ അഭിനയം. അമ്മ എന്നാണ് വിളിക്കുക. ഞാൻ മോൻ എന്നും വിളിച്ചു. അതിനാൽ അഭിനയിക്കുമ്പോൾ അകൽച്ച തോന്നിയില്ല. കഥാപാത്രമാകാൻ കുറച്ചുകൂടി മെലിയണമെന്ന് ശരത് പറഞ്ഞു. വണ്ണം കുറച്ചാൽ എനിക്ക് പിന്നെയും പ്രായം കുറഞ്ഞപോലെ തോന്നും. ഇത്തിരി വണ്ണം കൂട്ടി വന്നോട്ടെ എന്ന് ഞാൻ ചോദിച്ചു.
ചോറും ഐസ്ക്രീമും കാര്യമായി കഴിച്ചു വണ്ണം കൂട്ടി. വെയിലിനു ശേഷം 18 കിലോ കുറച്ചു എന്നു പറയുമ്പോൾ മനസിലാകുമല്ലോ എത്ര വണ്ണം വച്ചിട്ടുണ്ടാവുമെന്ന്. മുൻപത്തേതിനേക്കാൾ വണ്ണം കുറഞ്ഞു ഇപ്പോൾ 55ൽ എത്തി. ലൊക്കേഷനിൽ എന്നെ കണ്ടവർ വയസിയായി കരുതി. സിനിമ ഇറങ്ങുമ്പോഴും തിരിച്ചറിയാൻ ആളുകൾക്ക് അത്ര പെട്ടെന്നൊന്നും കഴിയില്ല." നിറഞ്ഞു ചിരിച്ച് ശ്രീരേഖ.മിന്നുകെട്ട്, ശ്രീഗുരുവായൂരപ്പൻ, വീണ്ടും ജ്വാലയായി എന്നീ സീരിയലുകളിൽ ശ്രീരേഖ അഭിനയിച്ചിട്ടുണ്ട്. തുടർന്ന് പഠനത്തിൽ ശ്രദ്ധിച്ചു.
ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദം. അണ്ണാമല സർവകലാശാലയിൽ എം.എസ്സി സൈക്കോളജി പഠനം പൂർത്തിയാക്കിയ ഉടൻ സർക്കാർ ജോലി ലഭിച്ചു. ജോലിയുമായി മുന്നോട്ട് പോകുമ്പോഴാണ് വെയിലിൽ അഭിനയിക്കാൻ വിളിക്കുന്നത്. "" രണ്ടു മേഖലകളാണ് സിനിമയും ജോലിയും. പോക്സോ കേസുകളാണ് കൈകാര്യം ചെയ്യുന്നത്. സിനിമയിൽ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനുവേണ്ടി ശ്രമം നടത്തുകയോ ചെയ്യാതെ അപ്രതീക്ഷിതമായി ലഭിച്ച അവസരം. ചേർത്തല തണ്ണീർമുക്കം ആണ് നാട്. അച്ഛൻ കെ. രാജഗോപാൽ വൈദ്യുതി ബോർഡിൽ സബ് എൻജിനിയറായിരുന്നു. വെയിലിന്റെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.
അമ്മ ഗിരിജകുമാരി. കൊച്ചിൻ കോർപറേഷനിൽ സീനിയർ സൂപ്രണ്ടായിരുന്നു. ഞാൻ ഏക മകളാണ്.''വെയിലിന്റെ ചിത്രീകരണ കഴിഞ്ഞപ്പോഴായിരുന്നു ശ്രീരേഖയുടെ വിവാഹം. ഭർത്താവ് സന്ദീപ് ശ്രീധരൻ ചലച്ചിത്ര നിർമാതാവാണ്.കൊരട്ടിയാണ് സന്ദീപിന്റെ നാട്. '' പ്രണയ വിവാഹമല്ല. രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹം. ഓറഞ്ച് വെഡ് ഡിങ് എന്ന പേരിൽ സന്ദീപ് സ്റ്റുഡിയോ നടത്തുന്നുണ്ട്. വെയിലിനുശേഷം സിനിമയിൽ അഭിനയിച്ചില്ല.ഇത്ര നല്ല തുടക്കമാകുമെന്ന് കരുതിയില്ല. ജോലിയുടെ തിരക്കുണ്ട്. തുടർന്ന് അഭിനയിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല.
പ്രതീക്ഷിക്കാതെ, ജീവിതത്തിൽ സംഭവിച്ചതാണെല്ലാം."" ശ്രീരേഖ വിനയാന്വതയായി . വെയിൽ ചാഞ്ഞു. ശ്രീരേഖ ഒാഫീസിൽനിന്ന് ഇറങ്ങി.ഇനി ഒരു ലക്ഷ്യം.തണ്ണീർമുക്കത്തെ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |