തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പയുടെ റിലീസോടെ പാൻ ഇന്ത്യൻ താരമെന്ന ഇമേജ് കൈവരുമെന്ന വിശ്വാസത്തിൽ തെലുങ്ക്താരം അല്ലു അർജുൻ പി.ആർ ഏജൻസിയെ ഏർപ്പാടാക്കിയ വാർത്ത കേരളകൗമുദി ദിവസങ്ങൾക്ക് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തയെ സാധൂകരിക്കുന്ന കൂടുതൽ വിരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പുഷ്പയുടെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം പതിവ് വിതരണക്കാരന് നിർമ്മാതാവ് നൽകിയതറിയാതെയാണ് പുഷ്പയുടെ പാൻ ഇന്ത്യൻ റിലീസ് അല്ലു പ്രഖ്യാപിച്ചത്. ഇപ്പോൾ പുഷ്പയുടെ ഹിന്ദി പതിപ്പിന്റെ തിയേറ്റർ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
തെലുങ്കിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയെല്ലാം ബോളിവുഡ് വിതരണാവകാശം സ്വന്തമാക്കുന്നത് സ്ഥിരം വിതരണക്കാരാണ്. ഹിന്ദിയിലേക്ക് ഡബ് ചെയ്യുന്ന തെലുങ്ക് ചിത്രങ്ങൾ ടെലിവിഷൻ ചാനലുകളിലും യൂ ട്യൂബിലുമാണ് വിതരണക്കാർ പ്രദർശിപ്പിക്കാറുള്ളത്. 10 കോടി മുതൽ 25 കോടി വരെ നൽകിയാണ് വിതരണക്കാർ തെലുങ്ക് സിനിമകളുടെ വിതരണാവകാശം വാങ്ങുന്നത്. നിർമ്മാതാക്കൾക്ക് ഇതൊരു വലിയ വരുമാനമാണ്. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുഷ്പയുടെ ലോഞ്ചിന് മുൻപെ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുകഴിഞ്ഞിരുന്നു. എന്നാൽ, കെ.ജി.എഫ്, ബാഹുബലി എന്നീ ചിത്രങ്ങളെപ്പോലെ പുഷ്പയും അഞ്ച് ഭാഷകളിലായി ഒരേ സമയം തിയേറ്റർ റിലീസ് വേണമെന്നാണ് അല്ലുവിന്റെ ആഗ്രഹം. എന്നാൽ ചിത്രത്തിന്റെ ഹിന്ദി ഡബിംഗ് അവകാശം വാങ്ങിയ വിതരണക്കാരന് തിയേറ്റർ റിലീസിൽ താത്പര്യമില്ലത്രെ. അല്ലുവും വിതരണക്കാരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ നിർമ്മാതാക്കൾ ഉടൻ പരിഹരിക്കുമെന്നാണ് അറിവ്.
അല്ലുവിന്റെ സ്വന്തം ബാനറായ ഗീതാ ആർട്സ് ചിത്രം ഹിന്ദിയിൽ റിലീസ് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ പ്രതിനായകനായെത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |