സിനിമയിൽ അഞ്ചുവർഷം പൂർത്തിയാകുന്ന അന്ന രേഷ്മ രാജന്റെ
കൊച്ചു കൊച്ചുവിശേഷങ്ങൾ
ഒരു പരസ്യ ഹോർഡിംഗിൽ നിന്ന് സിനിമയുടെ പകിട്ടിലേക്ക് നടന്ന് കയറിയ കഥയാണ് അങ്കമാലി ഡയറീസിലെ ലിച്ചിയായി വന്ന് പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടിയ ആലുവക്കാരി അന്ന രേഷ്മ രാജന്റേത്. ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോർഡിംഗിൽ കണ്ട് അങ്കമാലി ഡയറീസിന്റെ നിർമ്മാതാവ് വിജയ് ബാബുവും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ലിച്ചിയാകാൻ അന്നയെ ക്ഷണിക്കുകയായിരുന്നു. ഒാഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട് അങ്കമാലി ഡയറീസിൽ എൺപത്തിയാറ് പുതുമുഖങ്ങൾക്കൊപ്പം അന്നയും അരങ്ങേറി. നാട്ടുകാരായ മറ്റുപല പെൺകുട്ടികളെയും പോലെ നഴ്സിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനിരുന്ന താൻ ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ സിനിമയിലെത്തിയതാണെന്ന് അന്ന പറയുന്നു.
നിപ്പയും കൊവിഡുമൊക്കെ വന്നപ്പോഴാണ് സമൂഹം നഴ്സുമാരുടെ മഹത്വം മനസിലാക്കാനും അവരെ മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാൻ തുടങ്ങിയതും?
അതെ. എപ്പോഴും അങ്ങനെയാണല്ലോ. ഒരു യുദ്ധം വരുമ്പോഴല്ലേ നമ്മൾ ആർമിയെയും നേവിയെയും എയർഫോഴ്സിനെയും കുറിച്ചൊക്കെ ചർച്ച ചെയ്യാറുള്ളൂ! അതുപോലെ നഴ്സുമാരെപ്പറ്റി ചർച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികൾ വരേണ്ടിവന്നു.
നഴ്സിംഗ് ഒരു പ്രൊഫഷനായി സ്വീകരിച്ചപ്പോഴും സിനിമ മനസിലുണ്ടായിരുന്നോ?
ഇല്ല. ഒരിക്കലും പ്ളാൻ ചെയ്ത് സിനിമയിൽ വന്നയാളല്ല ഞാൻ.
ഒട്ടും പ്ളാൻ ചെയ്യാതെ സിനിമയിൽ വന്നപ്പോൾ?
അങ്കമാലി ഡയറീസിലാണ് ഞാൻ ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നത്. ആ സിനിമയിൽ ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോ സാറിനുള്ളതാണ്. അങ്കമാലി ഡയറീസിന് ശേഷം ഞാൻ കുറേ സിനിമകൾ ചെയ്തെങ്കിലും എന്നെ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്റെ യഥാർത്ഥ പേര് അറിയാത്തവർക്ക് പോലും ലിച്ചിയെന്ന പേരറിയാം.
സിനിമയ്ക്കൊപ്പം ഷോർട്ട് ഫിലിമിലും അഭിനയിച്ചല്ലോ?
സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ അഭിനയിച്ചതാണ് മിലിഷ്യ എന്ന ഷോർട്ട് ഫിലിമിൽ. പൗരസേനയെന്നാണ് മിലിഷ്യയെന്ന വാക്കിന്റെ അർത്ഥം.
സിനിമയിൽ വന്നിട്ട് അഞ്ച് വർഷമാകുന്നു. പക്ഷേ പത്തോളം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ?
ഒരുപാട് സിനിമകൾ ചെയ്യണമെന്നൊന്നും എനിക്കില്ല. നല്ല ടീമിനോടൊപ്പം വർക്ക് ചെയ്യണം. കഥയും എന്റെ കഥാപാത്രവും പ്രധാനമാണ്.
മമ്മൂട്ടിയും മോഹൻലാലിനും ജയറാമിനും ബിജുമേനോനും പൃഥ്വിരാജിനും ആന്റണി വർഗീസിനും ധ്യാൻ ശ്രീനിവാസനുമൊക്കെയൊപ്പം അഭിനയിച്ചല്ലോ. ഇനി ആരുടെ നായികയാകാനാണ് ആഗ്രഹിക്കുന്നത്?
രണ്ടിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. നല്ല സിനിമകളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു നായകന്റെയൊപ്പം അഭിനയിക്കണം എന്നൊന്നുമില്ല.
തമിഴിൽ അരങ്ങേറുകയാണല്ലോ. എന്താണ് തമിഴ് സിനിമാ വിശേഷങ്ങൾ?
ആ തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഉടൻ തുടങ്ങും. ഇനിയും പേരിട്ടിട്ടില്ല. പുതുമുഖങ്ങളാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
അന്യഭാഷാ ചിത്രങ്ങൾ പലപ്പോഴും ഗ്ളാമർ ഡിമാൻഡ് ചെയ്യാറുണ്ട്?
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്യില്ല.
സിനിമയിലെ അഞ്ച് വർഷങ്ങൾ സിനിമയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയോ?
ഒാരോ സിനിമയും ഒാരോ പാഠങ്ങളായാണ് ഞാൻ കാണാറുള്ളത്.
പുതിയ പ്രോജക്ടുകൾ?
രണ്ടാണ് ഉടൻ റിലീസാകാനുള്ളത്. ബിബിൻ ജോർജിനും ധർമ്മജനുമൊപ്പം അഭിനയിക്കുന്ന തിരുമാലിയാണ് മറ്റൊരു പുതിയ സിനിമ.
കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച്?
അവർ എപ്പോഴും നല്ല പിന്തുണ നൽകിയിട്ടുണ്ട്. അച്ഛൻ രാജൻ ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചുപോയി. അമ്മ ഷീബ. ഒരു ചേട്ടനുണ്ട് ഷോൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |