മണിരത്നത്തിന്റെ സിനിമാജീവിതം ഒരു സിനിമയായി സങ്കല്പിച്ചാൽ അതിന്റെ ആദ്യ പകുതിയിൽ നിറഞ്ഞ് നിൽക്കുന്നത് ഇളയരാജയാണ്. രണ്ടാം പകുതിയിൽ എ.ആർ. റഹ്മാനും.ഇന്നലെ ഇരുവരുടെയും ജന്മദിനമായിരുന്നു. ഇളയരാജയ്ക്ക് ഇന്നലെ എഴുപത്തിയെട്ട് തികഞ്ഞു. മണിരത്നത്തിന് അറുപത്തിയാറും.
''ഇളയരാജ ഹാർമോണിയത്തിൽ ഈണമിടുന്നത് നേരിൽ കാണാനും കേൾക്കാനുമുള്ള ഭാഗ്യം ഒരുപാട് തവണ എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം എക്കാലവും ഒരു ജീനിയസ് തന്നെയായിരിക്കും." ഇളയരാജയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ചെന്നൈയിൽ വിപുലമായി ആഘോഷിച്ചപ്പോൾ മണിരത്നം പറഞ്ഞ വാക്കുകൾ...പത്തേ പത്ത് സിനിമകളിലേ ഇളയരാജയും മണിരത്നവും ഒരുമിച്ച്പ്രവർത്തിച്ചിട്ടുള്ളൂ. കന്നഡ ചിത്രമായ പല്ലവി അനുപല്ലവി മുതൽ തമിഴ് ചിത്രമായ ദളപതി വരെ.മൗനരാഗം, നായകൻ, അഗ്നിനക്ഷത്രം, ഉദയത്തെ തിരുടാതെ (ഗീതാഞ്ജലി) അഞ്ജലി, ദളപതി... ഇരുവരുമൊന്നിച്ച സിനിമകളിലെ അനശ്വര ഗാനങ്ങളും സിനിമകളുടെ ആത്മാവിനോട് ലയിച്ച് നിൽക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെ കാലമെത്ര കഴിഞ്ഞാലും ആസ്വാദക ഹൃദയങ്ങളിൽ മഴയും നിലാവും വസന്തവും പോലെ നിറഞ്ഞുനിൽക്കുമെന്നത് നിശ്ചയം.
മണിരത്നത്തിന് ഇളയരാജയെ പരിചയപ്പെടുത്തിയത് മറ്റൊരു ജീനിയസായ ബാലു മഹേന്ദ്രയാണ്. മണിരത്നം സംവിധാനം ചെയ്ത ആദ്യ ചിത്രമായ പല്ലവി അനുപല്ലവിക്ക് ഛായാഗ്രഹണം നിർവഹിച്ചത് ബാലു മഹേന്ദ്രയാണ്. കന്നഡയിലൊരുക്കിയ തന്റെ കന്നി ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ ഇളയരാജയെ പോയി കാണുമ്പോൾ മണിരത്നം ഒന്നേ പറഞ്ഞുള്ളൂ; ''ഇതൊരു ചെറിയ സിനിമയാണ്. താങ്കളുടെ പ്രതിഫലം താങ്ങാൻ ഈ സിനിമയ്ക്കാവില്ല. സഹായിക്കണം."
അന്ന് വാങ്ങിച്ചിരുന്ന പ്രതിഫലത്തിന്റെ അഞ്ചിലൊന്ന് മാത്രം വാങ്ങി ഇളയരാജ ആ ചിത്രത്തിന് ഈണം നൽകാൻ തയ്യാറായി. അനിൽ കപൂറും ലക്ഷ്മിയും അഭിനയിച്ച ആ സിനിമയിലെ നാല് ഗാനങ്ങൾ എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും എസ്.പി. ശൈലജയും ചേർന്നാണ് പാടിയത്.
തുടർന്ന് മണിരത്നത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ഉണരൂ, മോഹൻലാൽ നായകനായ ചിത്രത്തിലെ രണ്ട് പാട്ടുകളും പാടിയത് എസ്. ജാനകി.
പകൽനിലാവായിരുന്നു ഇളയരാജയും മണിരത്നവും ഒന്നിച്ച ആദ്യ തമിഴ് ചിത്രം. മുരളിയും രേവതിയും ജോടികളായ ആ സിനിമയിലെ പൂമാലയേ... തോൾ ചേരവാ... എന്ന ഗാനം തമിഴിലെ എവർഗ്രീൻ സൂപ്പർഹിറ്റുകളിലൊന്നാണ്.
തുടർന്ന് വന്ന മോഹനും അംബികയും രാധയുമഭിനയിച്ച ഇദയക്കോവിലിൽ ഇദയം ഒരു കോവിൽ, കൂട്ടത്തിലെ കോവിൽ പുറ, നാൻ പാടും മൗനരാഗം, ഓരോരമാ ആത്തുപക്കം തുടങ്ങി എല്ലാ പാട്ടുകളും സൂപ്പർഹിറ്റ്. തുടർന്നുള്ള എല്ലാ സിനിമകളിലെയും എല്ലാ പാട്ടുകളും സൂപ്പർഹിറ്റാക്കി ഇളയരാജയും മണിരത്നവും 'മാജിക്ക് കോംബോ" യായി.പക്ഷേ രജനികാന്തും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ദളപതിയോടെ മഹാ പ്രതിഭകൾ ഇരുവഴി പിരിഞ്ഞു. പിരിഞ്ഞതിന്റെ കാരണം ഇരുവരും ഇന്നും വെളിപ്പെടുത്തിയിട്ടില്ലതാനും.ഒരാളെ മാത്രം ആശ്രയിക്കുന്നതിൽ അർത്ഥമില്ലെന്ന ഒരൊഴുക്കൻ മറുപടി ഒരിക്കൽ മണിരത്നം പറഞ്ഞിട്ടുണ്ട്.മണിരത്നം യുഗം യഥാർത്ഥത്തിൽ ഇളയരാജയുഗം കൂടിയായിരുന്നു.
ദളപതി റിലീസായിട്ട് മൂന്നു പതിറ്റാണ്ടുകൾ കഴിയുന്നു. രാജയും രത്നവും ഇനിയൊരു സിനിമയ്ക്ക് കൂടി ഒന്നിക്കുമോയെന്ന ആകാംക്ഷയും ആശയും സിനിമാ സംഗീതപ്രേമികൾക്കുണ്ട്.
എ.ആർ. റഹ്മാനുമായി റോജയിലൂടെ തുടങ്ങിയ മണിരത്നത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ട് വിജയയാത്ര തുടരുകയാണ്. ബോംബെ, കന്നത്തിൽ മുത്തമിട്ടാൽ, അെെലയ് പായുതേ, ദിൽസേ...ഇരുവരുടെയും കൂട്ടുകെട്ട് പുതിയ ചിത്രമായ പൊന്നിയിൻ ശെൽവനിലെത്തി നിൽക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |