ഇൗവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അംഗീകാരങ്ങൾ ആരൊക്കെ നേടുമെന്ന ആകാംക്ഷയിലാണ് സിനിമാലോകവും സിനിമാ പ്രേമികളും.. മത്സരിക്കാൻ 80 ചിത്രങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
സുഹാസിനി മണിരത്‌നമാണ് ജൂറി ചെയർപേഴ്സൺ. പി. ശേഷാദ്രിയും ഭദ്രനുമാണ് പ്രാഥമിക ജൂറികളുടെ ചെയർപേഴ്സൺമാർ.
സുരേഷ് പൈ, മധു വാസുദേവൻ, ഇ.പി. രാജഗോപാലൻ, ഷഹനാദ് ജലാൽ, രേഖാ രാജ്, ഷിബു ചക്രവർത്തി, സി.കെ. മുരളീധരൻ, മോഹൻ സിതാര, ഹരികുമാർ, മാധവൻ, നായർ, എൻ. ശശിധരൻ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
പ്രാഥമിക കമ്മിറ്റിയുടെയും അന്തിമ കമ്മിറ്റിയുടെയും മെമ്പർ സെക്രട്ടറിയായിരിക്കും ചലച്ചിത്ര അക്കാഡമി സെക്രട്ടറിയായ സി. അജോയ്. പ്രാഥമിക കമ്മിറ്റിയിൽ എട്ട് അംഗങ്ങളും അന്തിമ കമ്മിറ്റിയിൽ ഏഴ് അംഗങ്ങളുമാകുമുണ്ടാകുക.
എൺപത് ചിത്രങ്ങളാണ് അവാർഡിനായി മത്സരിച്ചത്. നാല് ചിത്രങ്ങൾ കുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കുന്നു.
മികച്ച നടനുള്ള പുരസ്കാരത്തിന് അഞ്ച് പേരാണ് മത്സര രംഗത്തുള്ളത്. ബിജുമേനോൻ (അയ്യപ്പനും കോശിയും) ഫഹദ് ഫാസിൽ (മാലിക്ക്, ട്രാൻസ്), ജയസൂര്യ (വെള്ളം, ), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്), ഇന്ദ്രൻസ് (വേലു കാക്ക ഒപ്പ് 21) എന്നിവരിൽ ആർക്കായിരിക്കും പുരസ്കാരമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികൾ.
ശോഭന, അന്നബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ,സിജി പ്രദീപ് എന്നിവരാണ് മികച്ച അഭിനേത്രിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ.
പോയവർഷം റിലീസ് ചെയ്ത എൺപതോളം സിനിമകളാണ് സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന സിനിമകൾ കണ്ട് അന്തിമ ജൂറിയാണ് അവാർഡുകൾ നിർണയിക്കുന്നത്. പ്രാഥമിക ജൂറിയിലെ അംഗങ്ങൾ തന്നെയായിരിക്കും അന്തിമ ജൂറിയിലുമുണ്ടാകുക.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി തിയേറ്ററുകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവ് സംഭവിച്ചത്.
മഹേഷ് നാരായണൻ, സിദ്ധാർത്ഥ് ശിവ, ജിയോ ബേബി, അശോക് ആർ. നാഥ്, സിദ്ദിഖ് പരവൂർ, ഡോൺ പാലത്തറ എന്നീ സംവിധായകരുടെ രണ്ട് വീതം ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.മണിലാലിന്റെ ഭാരതപുഴയും പരിഗണനയിലുണ്ട്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭനയുടെയും കപ്പേളയിൽ അന്നാ ബെന്നിന്റെയും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിമിഷ സജയന്റെയും വർത്തമാനത്തിൽ പാർവതി തിരുവോത്തിന്റെയും വെള്ളം, വൂൾഫ് എന്നീ ചിത്രങ്ങളിൽ സംയുക്താമേനോന്റെയും,ഭാരതപുഴയിൽ സിജി പ്രദീപിന്റെയും പ്രകടനങ്ങൾ ഒന്നിനൊന്നു മികച്ച് നിൽക്കുന്നുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തൽ.
മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം ഒന്നിലേറെപ്പേർ പങ്കിടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
യശഃശരീരനായ സച്ചിക്കുള്ള മരണാനന്തര ബഹുമതിയായി പ്രധാന പുരസ്കാരങ്ങളിലൊന്ന് നല്കിയേക്കുമെന്നും സൂചനയുണ്ട്.
മാലിക്ക്, സീ യൂ സൂൺ എന്നീ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണനും മികച്ച സംവിധായകരുടെ മത്സര നിരയിലുണ്ട്. സീ യൂ സൂണിലൂടെ മികച്ച എഡിറ്ററായും മഹേഷ് നാരായണനെ പരിഗണിക്കുന്നുണ്ട്. കാസിമിന്റെ കടൽ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദും ഒാറഞ്ച് മത്സരങ്ങളുടെ വീടിലൂടെ ഡോ. ബിജുവും ജ്വാലാമുഖിയിലൂടെ ഹരികുമാറും,ഭാരതപുഴയിലൂടെ മണിലാലും മികച്ച സംവിധായകന്റെ മത്സരത്തിലുണ്ട്. എം. ജയചന്ദ്രൻ (സൂഫിയും സുജാതയും ), ജേക്ക്സ് ബിജോയ് എന്നിവരാണ് സംഗീത സംവിധായകർക്കുള്ള പുരസ്കാരത്തിന് മുന്നിൽ നിൽക്കുന്നത്.
മുഹമ്മദ് മുസ്തഫ (കപ്പേള), അനൂപ് സത്യൻ (വരനെ ആവശ്യമുണ്ട്), ഷാനവാസ് നരണിപ്പുഴ (മരണാനന്തര ബഹുമതി ) (സൂഫിയും സുജാതയും) എന്നിവരെയാണ് നവാഗത സംവിധായകരായി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |