അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി ജയസൂര്യ (വെള്ളം) യെയും നടിയായി അന്നബെന്നിനെ (കപ്പേള) തിരഞ്ഞെടുത്തു. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച ചിത്രം. ഇൗ ചിത്രത്തിലൂടെ ജിയോ ബേബി മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. യശ്ശഃശരീരനായ സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയുമാണ് ജനപ്രീതി നേടിയ ചിത്രം. എന്നിവർ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ.
കഴിഞ്ഞവർഷം സെൻസർ ചെയ്ത എൺപത് സിനിമകളാണ് മത്സര രംഗത്തുണ്ടായിരുന്നത്.സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല നിശ്ചയം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കപ്പേള സംവിധാനം ചെയ്ത മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകൻ.
സ്വഭാവ നടൻ : സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം) സ്വഭാവ നടി: ശ്രീരേഖ (വെയിൽ), ബാലതാരം: നിരഞ്ജൻ എസ്. (കാസിമിന്റെ കടൽ), അരവ്യശർമ്മ (പ്യാലി), കഥാകൃത്ത്: സെന്ന ഹെഗ് ഡേ (തിങ്കളാഴ്ച നല്ല നിശ്ചയം), ഛായാഗ്രാഹകൻ : ചന്ദ്രുസെൽവരാജ് (കയറ്റം), ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹ സ്വകാര്യം), സംഗീത സംവിധായകൻ: എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), ഗായകൻ: ഷാഹ്ബാസ് അമൻ (വെള്ളം, ഹലാൽ ലൗ സ്റ്റോറി), ഗായിക: നിത്യ മാമൻ (ഗാനം: വാതുക്കല് വെള്ളരിപ്രാവ്. ചിത്രം: സൂഫിയും സുജാതയും)എഡിറ്റർ: മഹേഷ് നാരായണൻ (സീ യൂ സൂൺ), കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്ക്), മികച്ച സിങ്ക് സൗണ്ട് : ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം), ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും), ശബ്ദ രൂപകല്പന : ടോണിബാബു (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), പ്രോസസിംഗ്/ലാബ്/ കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം), മേയ്ക്കപ്പ്: റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21), വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്ക്), ഡബിംഗ് ആർട്ടിസ്റ്റ്: ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം), റിയസൈറ (അയ്യപ്പനും കോശിയും), നൃത്തസംവിധാനം: ലളിതസോബി, ബാബു സേവ്യർ (സൂഫിയും സുജാതയും), കുട്ടികളുടെ ചിത്രം: ബൊണാമി, വിഷ്വൽ ഇഫക്ട്സ് /സത്യാസ് മുഹമ്മദ് (ലവ്), പ്രത്യേക പുരസ്കാരം: നഞ്ചിഅമ്മ (അയ്യപ്പനും കോശിയും) പ്രത്യേക ജൂറി അവാർഡ്: സിജി പ്രദീപ് (ഭാരതപുഴ), പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരതപുഴ), ചലച്ചിത്ര ഗ്രന്ഥം: പി.കെ. സുരേന്ദ്രൻ (ആഖ്യാനത്തിന്റെ പിരിയൻ കോവണി), ചലച്ചിത്ര ലേഖനം : ജോൺ സാമുവൽ (അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ).
മികച്ച നടന്മാരോടൊപ്പം
മത്സരിച്ച് അവാർഡ്
ലഭിച്ചത് ഭാഗ്യം: ജയസൂര്യ
മികച്ച നടന്മാരോടൊപ്പം മത്സരിച്ച് അവാർഡ് നേടാനായത് ഭാഗ്യമാണെന്ന് ജയസൂര്യ.
''ഫഹദും ബിജുച്ചേട്ടനും ഇന്ദ്രൻസേട്ടനും സുരാജുമൊക്കെ അസാധ്യ അഭിനേതാക്കളാണ്. അവരോട് അവാർഡിനായി മത്സരിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം. അവാർഡ് എനിക്ക് ലഭിച്ചതും ഭാഗ്യം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജൂറിക്ക് എന്റെ പ്രകടനം ഇഷ്ടമായതിൽ സന്തോഷമുണ്ട്. പ്രേക്ഷകരുടെ പ്രതിനിധികളായാണ് ജൂറിയെ ഞാൻ കാണുന്നത്. അവാർഡ് കിട്ടിയെങ്കിലും ഞാനൊരു ബെസ്റ്റ് ആക്ടറാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എപ്പോഴും ഒരു അഭിനയ വിദ്യാർത്ഥിയായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ' ജയസൂര്യ പറയുന്നു."
അവാർഡ് പെണ്ണുങ്ങൾക്ക്
സമർപ്പിക്കുന്നു: ജിയോ ബേബി
മികച്ച ചിത്രത്തിനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന പുരസ്കാരം കേരളത്തിലെ വീട്ടമ്മമാരായ പെണ്ണുങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധായകൻ ജിയോ ബേബി. ''അവാർഡ് പ്രതീക്ഷിച്ചിരുന്നു. ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ ഇനിയും അവതരിപ്പിക്കാൻ അവാർഡ് പ്രചോദനം തരുന്നു. സുഹൃത്തായ സിദ്ധാർത്ഥ് ശിവയും ഞാനും ഒരുമിച്ച് സിനിമയിൽ എത്തിയവരാണ്. ഞങ്ങൾ രണ്ടുപേർക്കും ഒരേപോലെ അവാർഡ് ലഭിച്ചതിൽ ഇരട്ടി മധുരം. '' ജിയോ ബേബി പറഞ്ഞു.
പ്രത്യേകത നിറഞ്ഞ
അവാർഡ്: അന്ന ബെൻ
''മികച്ച നടി എന്ന നിലയിൽ ലഭിച്ച ആദ്യ സംസ്ഥാന അംഗീകാരം. അതിനാൽ അവാർഡിന് ഏറെ പ്രത്യേകതയുണ്ട്. അതിലുപരി സന്തോഷവും . ജൂറിയോട് ഒരുപാട് നന്ദിയുണ്ട്.'' അന്ന ബെൻ പറഞ്ഞു.ആലുവയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ലൊക്കേഷനിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് അവാർഡ് വിവരം അന്ന ബെൻ അറിയുന്നത്. പിന്നാലെ മാദ്ധ്യമപ്രവർത്തകരുടെ വിളി വന്നു .കപ്പേള സിനിമയിൽ ജെസി എന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കതയും നിസഹായതയും കൃത്യമായി അഭിനയിച്ചു ഫലിപ്പിച്ചതിലൂടെയാണ് അന്ന ബെന്നിനെ തേടി പുരസ്കാരം എത്തിയത്. ചിത്രത്തിന്റെ സംവിധായകൻ മുഹമ്മദ് മുസ്തഫ ആണ് മികച്ച നവാഗത സംവിധായക പ്രതിഭ .കുമ്പളങ്ങി നൈറ്റ്സിലൂടെ അഭിനയരംഗത്തു എത്തിയ അന്ന ബെൻ 2019 ൽ ഹെലൻ സിനിമയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. ആഷിഖ് അബുവിന്റെ നാരദനാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
ആദ്യ സംസ്ഥാന
പുരസ്കാരത്തിൽ
സിദ്ധാർത്ഥ് ശിവ
മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സിദ്ധാർത്ഥ ശിവയ്ക്ക് ലഭിക്കുന്നത് ആദ്യം.സുധീഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്നിവർ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. 2012ൽ 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ 2014 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. അതേവർഷം മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുംഐന് ലഭിച്ചു. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഏഴാമത് ചിത്രമാണ് എന്നിവർ.
എത്ര അവാർഡ്
കിട്ടിയാലും മതിയാകില്ല
എം. ജയചന്ദ്രൻ
' ഈ അവാർഡ് ഞാൻ സമർപ്പിക്കുന്നത് നമ്മുടെ സംവിധായകൻ ഷാനുവിനാണ് (ഷാനവാസ് നരണിപ്പുഴ ). ഷാനു ഇപ്പോൾ നമ്മുടെ കൂടെയില്ല . ഇത് ജയേട്ടന്റെ സിനിമയാണ് ഇത് നന്നാക്കണമെന്ന് പറഞ്ഞ് എല്ലാവിധ സ്വാതന്ത്ര്യം തന്ന നിർമാതാവ് വിജയ് ബാബുവിനോടും കടപ്പാടുണ്ട്. കേരള സർക്കാരിന്റ പത്താമത്തെ അവാർഡാണ് ഇത്. നമ്മുടെ ഒരു സമർപ്പണത്തെ സർക്കാർ അംഗീകരിക്കുക എന്നത് അത് വലിയൊരു ഊർജമാണ്. സ്റ്റേറ്റ് അവാർഡ് ചെറിയ അവാർഡല്ല. മനുഷ്യനായതുകൊണ്ട് എത്ര അവാർഡ് കിട്ടിയാലും മതിയാകില്ല എന്നതാണ് മറ്റൊരു സത്യം.' -എം ജയചന്ദ്രൻ പറയുന്നു.
അവാർഡ് എന്നും
പ്രചോദനമാണ്:
ഷാഹ്ബാസ് അമൻ
അവാർഡുകൾ എന്നും പ്രചോദനമാണെന്ന് മികച്ച ഗായകനുള്ള പുരസ്കാരം നേടിയ ഷാഹ്ബാസ് അമൻ. ഇത് രണ്ടാം തവണയാണ് ഷാഹ്ബാസ് അമൻ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
''കൂടുതൽ ജനങ്ങളിലേക്ക് നമ്മുടെ സംഗീതമെത്താനും ഇനി ചെയ്യാൻ പോകുന്ന വർക്കുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാനുമൊക്കെ ഇൗ അവാർഡ് സഹായകരമാകും. ""ഷാഹ്ബാസ് അമൻ പറയുന്നു.
ഹലാൽ ലവ് സ്റ്റോറിയിലെ സുന്ദരനായവനേ, വെള്ളത്തിലെ ആകാശമായവളേ എന്നീ ഗാനങ്ങളാണ് ഷാഹ്ബാസ് അമനെ അവാർഡിന് അർഹനാക്കിയത്.മന്റെ വാക്കുകൾ.
ഇത് ഇരട്ടി മധുരം : നിത്യ മാമൻ
'കേരളക്കര നെഞ്ചിലേറ്റിയ ഗാനമാണ് സൂഫിയും സുജാതയിലെ വാതുക്കല് വെള്ളരിപ്രാവ്. എം ജയചന്ദ്രൻ സാറും ബി കെ ഹരിനാരായണൻ സാറും എന്നോടൊപ്പം പാടിയ അർജുൻ കൃഷ്ണയും സിയാ ഉൾ ഹഖും ഉൾപ്പടെയുള്ള ടീമിന്റെ വിജയമാണ് ഈ അവാർഡ്.അകാലത്തിൽ പൊലിഞ്ഞ സംവിധായകൻ നരണിപ്പുഴ ഷാനവാസ് സാറിനും സൂഫിയും സുജാത ടീമിനും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ നിത്യ മാമന്റെ വാക്കുകൾ. എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായി എന്ന ഗാനം ഹരിശങ്കറിനൊപ്പം പാടിയാണ് നിത്യ മാമൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പ്രതീക്ഷിച്ച അവാർഡ്: സിജി പ്രദീപ്
''ഭാരതപുഴ ഒരു ചെറിയ സിനിമയാണ്. സംവിധായകൻ മണിചേട്ടൻ (മണിലാൽ ) ന്റെയും കാമറ ചെയ്ത ജിനോ ചേട്ടന്റെയാണെങ്കിലും വസ്ത്രാലങ്കാരം ചെയ്ത നളിനി ചേച്ചിയുടെയാണെങ്കിലും ഭാരതപുഴയുടെ ഭാഗമായി വർക്ക് ചെയ്ത എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് ഇത്തരത്തിൽ നല്ലൊരു സിനിമ സാധ്യമായത്.സുഗന്ധി എപ്പോഴും പ്രിയപ്പെട്ട കഥാപാത്രമാണ്.
സുഗന്ധിയിലേക്ക് വേഷപ്പകർച്ച നടത്താൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് മണിചേട്ടൻ തന്നെയാണ്. ഒരിക്കലും അംഗീകാരങ്ങൾക്ക് വേണ്ടിയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് എന്നാൽ നമ്മൾ ചെയ്ത കഥാപാത്രം ശ്രദ്ധിച്ച് അതിന് പ്രത്യേക പരാമർശം കിട്ടിയെന്നത് സന്തോഷവും പ്രചോദനവുമാണ്. ഇതൊരിക്കലും എനിക്ക് കിട്ടിയ അവാർഡല്ല ഭാരതപുഴയുടെ ഭാഗമായി പ്രവർത്തിച്ച ഓരോരുത്തർക്കും കിട്ടിയതാണ്. ഭാരതപുഴ കണ്ട് പ്രമുഖ സിനിമാ നിരൂപകർ എന്റെ കഥാപാത്രത്തെ പ്രശംസിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോൾ പ്രത്യേക പരാമർശം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ അത് സാധ്യമായതിന്റെ സന്തോഷമുണ്ട്. ഭാരതപുഴയിൽ എല്ലാവർക്കും ഒപ്പം കൂടെ നിന്ന് സപ്പോർട്ട് ചെയ്ത കുടുംബത്തിനും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. പത്തു വർഷത്തോളമായി സിനിമയിലുണ്ട് . എങ്കിലും തുടക്കകാരി എന്ന നിലയിൽ കിട്ടിയ ഈ അംഗീകാരം മുന്നോട്ടുള്ള സിനിമയാത്രയിൽ പ്രചോദനമാകും.'' സിജി പ്രദീപിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |