ആറു പതിറ്റാണ്ടായി ചലച്ചിത്രലോകത്തിന് നൽകുന്ന സമഗ്രസംഭാവനയ്ക്ക് അംഗീകാരമായി മാക്ട ലെജണ്ട് ഒാണർ പുരസ്കാരലബ്ധിയിൽ സംവിധായകൻ കെ.എസ്. സേതുമാധവൻ
കുറുക്കൾപ്പാടം സുബ്രഹ്മണ്യം സേതുമാധവൻ. എന്നാൽ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിചിതം കെ.എസ്. സേതുമാധവൻ എന്ന പേരായിരിക്കുമെന്നുമാത്രം.
ആറുപതിറ്റാണ്ട് മുൻപ് വർഷം 1961. ജ്ഞാനസുന്ദരി സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ നമ്മൾ ഇൗ പേര് ആദ്യം വായിക്കുന്നത് .പിന്നെ എത്രയെത്ര കലാസൃഷ്ടികൾ. ഒാടയിൽ നിന്ന്, അരനാഴിക നേരം, കരകാണാക്കടൽ, ഒാപ്പോൾ തുടങ്ങി സിനിമയുടെ കണ്ണുംകരളും കാട്ടിയ പ്രതിഭാധനനായ സംവിധായകൻ. മലയാളത്തിനുപുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്തു. പതിനൊന്നു ദേശീയ സംസ്കാരങ്ങൾ.ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ. സമഗ്ര സംഭാവനയ്ക്ക് ജെ.സി ഡാനിയേൽ പുരസ്കാരവും തേടി എത്തി.
ആറുപതിറ്റാണ്ടായി ചലച്ചിത്രലോകത്തിന് നൽകുന്ന സംഭാവനകളെ മാനിച്ച് ഇപ്പോൾ മാക്ട ലെജണ്ട് ഒാണർ പുരസ്കാരവും . കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആറ് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയ്ക്ക് മലയാള സിനിമയുടെ അംഗീകാരമായി മാക്ട പുരസ്കാരം?
അവാർഡ് ലഭിച്ചതിൽ സന്തോഷവുമില്ല ദുഃഖവുമില്ല. മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരമായി മറുപക്കം സിനിമയ്ക്ക് പ്രസിഡന്റിന്റെ കൈയിൽനിന്ന് സ്വർണ കമലം ലഭിച്ചപ്പോഴും ഇതേ വികാരംതന്നെയായിരുന്നു. ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന് സ്വർണ കമലം ലഭിക്കുന്നതു തന്നെ. കഴിവിന് ലഭിച്ച അംഗീകാരമായി കരുതുന്നില്ല. എന്റെ പിന്നിൽ നിന്ന് ദൈവം മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നതാണ് എല്ലാം.
വീട്ടിലെ ഡൈനിംഗ് മുറിയുടെ ചുവരിൽ ശ്രീ അരവിന്ദോയുടെ വചനം ഇടംപിടിച്ചിട്ടുണ്ട്.'ലോകം ദൈവത്തിന്റെ നാടകമാണ്. മുഖംമൂടി ധരിച്ച് നമ്മൾ വേഷം അണിയുന്നു.ഏറ്റവും വലിയ വിമർശകൻ ദൈവമാണ്. അപ്പോൾ സന്തോഷത്തിൽ സന്തോഷമില്ല. ദുഖത്തിൽ ദുഃഖവും. നിസഹായതയിൽ ജീവിക്കും. " ഈ വചനമാണ് മാതൃകയാക്കുന്നത്. ഉള്ളിൽ കഴിവുണ്ടായിരിക്കാം. എന്നാൽ ദൈവത്തിന്റെ കരസ്പർശമുണ്ടെന്ന് കരുതാനാണ് താത്പര്യം.
ഏറെ അർഹത ഉണ്ടായിട്ടും പദ്മ പുരസ്കാരങ്ങൾ ലഭിച്ചില്ല ?
അതിലും ദുഃഖമില്ല. ലഭിച്ചാൽ സന്തോഷം. അത്രയുള്ളു. പദ്മപുരസ്കാരങ്ങൾക്ക് മൂല്യം ഉണ്ടായിരുന്നു മുൻപ്. ഇപ്പോൾ അത് നഷ്ടപ്പെട്ടെന്ന് കരുതുന്നു.
സിനിമയിലേക്ക് എങ്ങനെ കൃത്യമായി എത്തിച്ചേർന്നു?
മിണ്ടാതെ ഒരു ഒാഫീസിലിരുന്ന് എല്ലാദിവസവും ഒരേ മുഖംതന്നെ കണ്ടുജോലി ചെയ്യാൻ താത്പര്യമില്ലായിരുന്നു. ആ സാഹചര്യത്തെ വെറുക്കുകയും ചെയ്തു. ധൈര്യശാലിയായ ആളല്ലായിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമുണ്ട്. സിനിമ എന്നിലേക്ക് നിയോഗം പോലെ വന്നുചേരുകയായിരുന്നു.
സിനിമയിലേക്ക് വന്നപ്പോൾ ആരാണ് പിന്തുണയും പ്രോത്സാഹനവും നൽകിയത്?
എല്ലാവരും നയിച്ചുകൊണ്ടുപോയി. പ്രശസ്തരായ മിക്ക സംവിധായകരുടെയും അസോസിയേറ്റായി ജോലി ചെയ്യാൻ കഴിഞ്ഞു. പ്രതിഭാധനനായ കെ. രാംനാഥനാണ് എന്റെ മാർഗദർശി. ആ മനുഷ്യന്റെ അരികിൽ എത്തിചേർന്നത് മഹാഭാഗ്യം. കൃത്യമായ ഇടത്ത് ചെന്നുവീഴാൻ എനിക്ക് സാധിച്ചു. സേലം മോഡേൺ തിയേറ്റഴ്സ് പകർന്നുതന്നത് സിനിമയുടെ നല്ല പാഠങ്ങൾ. ടി.ആർ. സുന്ദരത്തിന്റെ മോഡേൺ തിയേറ്റഴ്സിനെപ്പറ്റി ആലോചിക്കാത്ത ഒരുദിവസം പോലുമില്ല.എൽവി പ്രസാദ്, എ.എസ്. എ സ്വാമി അവരും ഗുരുസ്ഥാനീയർ. സഹസംവിധായകൻ അസോസിയേറ്റും സംവിധായകനുമായി മാറുന്ന പ്രക്രിയ ഏറെ ആസ്വദിച്ചു.
ദിനചര്യ എങ്ങനെയാണ്?
ജപം, ധ്യാനം, യോഗ ഇങ്ങനെ കടന്നുപോവുന്നു ഒാരോദിവസവും .കൊവിഡ് സാഹചര്യം തുടരുന്നതിനാൽ പുറത്തുപോവാൻ കഴിയില്ലല്ലോ. ഞാൻ ആരാണെന്ന് സ്വയം ചോദിക്കാറുണ്ട്. ഉത്തരം ലഭിക്കുന്നില്ല. എത്ര ജന്മം എടുക്കുമെന്ന് അറിയില്ല ഉത്തരം ലഭിക്കാൻ. ജീവിതം ഇതുവരെ എത്തിച്ചല്ലോ ദൈവം.
മദിരാശി പട്ടണം ചെന്നൈ നഗരമായി മാറുന്നത് കെ.എസ്. സേതുമാധവൻ കണ്ടു. നാല്പത്തിയേഴുവർഷമായി ചെന്നൈ വാസി. ഇടവ മാസത്തിലെ ഭരണിയാണ് നക്ഷത്രം.വയസ് 94. മനസിൽ ഇപ്പോഴും സിനിമ ഒാടിക്കൊണ്ടിരിക്കുന്നു. പ്രസിഡൻസി കോളേജിലെ പഴയ ബോട്ടണി വിദ്യാർത്ഥിയുടെ ചുറുചുറുപ്പ് തന്നെ ഇപ്പോഴും ആ യാത്ര തുടരുന്നു.
ഭാര്യ വത്സല, മക്കൾ സോനുകുമാർ, ഉമ, ഇളയ മകൻ സന്തോഷ് സേതുമാധവൻ ചലച്ചിത്രസംവിധായകനാണ്.
പ്രിയ ചിത്രങ്ങളിൽ ചിലത്
1 കണ്ണുംകരളും
2ഒാടയിൽനിന്ന്
3 സ്ഥാനാർത്ഥി സാറാമ്മ
4ഭാര്യമാർ സൂക്ഷിക്കുക
5 യക്ഷി
6 കടൽപ്പാലം
7 കൂട്ടുകുടുംബം
8അരനാഴിക നേരം
9 വാഴ്വേമായം
10 അനുഭവങ്ങൾ പാളിച്ചകൾ
11ഇങ്ക്വിലാബ് സിന്ദാബാദ്
12കരകാണാക്കടൽ
13ലൈൻ ബസ്
14അച്ഛനും ബാപ്പയും
15 അഴകുള്ള സെലീന
16പണിതീരാത്ത വീട്
17നക്ഷത്രങ്ങളേ കാവൽ
18 അവിടത്തെപ്പോലെ ഇവിടെയും
19 കന്യാകുമാരി
20 ചട്ടക്കാരി
21 കലിയുഗം
22. വേനൽ കിനാവുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |