അഭിനേത്രി ലക്ഷമിപ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ആറാട്ട് മുണ്ടൻ ആരംഭിച്ചു. പ്രശസ്ത സംഗീതഞ്ജൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമായ പി. ജയ് ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്പലപ്പുഴയിൽ എ.എം. ആരിഫ് എം.പിയും എച്ച്. സലാം എം.എൽ.എയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് തുടക്കം കുറിച്ചത്.തിരക്കഥ സംയോജനം സത്യദാസും സംഭാഷണം രാജേഷ് ഇല്ലത്തും നിർവഹിക്കുന്നു. കേരള രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ് ആറാട്ട് മുണ്ടനെന്നും തിരക്കഥാകൃത്താകുമ്പോൾ ഉണ്ടാവുന്ന സമ്മർദ്ദം വളരെ വലുതാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഇൗ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമ്മാതാവ് എം.ഡി.സിബി ലാൽ, സംവിധായകനും പ്രിയപ്പെട്ട ഭർത്താവുമായ പി. ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി അറിയിക്കുന്നുവെന്നും തന്നെ ഏൽപ്പിച്ച് ഉത്തരവാദിത്വം ഭംഗിയാക്കാൻ പരമാവധി ശ്രമിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് ആറാട്ട് മുണ്ടൻ സഞ്ചരിക്കുന്നത്.
'കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല "എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ലക്ഷ്മിപ്രിയ ഏറെ നാളായി തിരക്കഥാ രംഗത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.
ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു.
2005 ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ലക്ഷമിപ്രിയ അഭിനയ രംഗത്ത് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നൂറ്റമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.എ.എം മൂവീസിന്റെ ബാനറിലാണ് ആറാട്ട് മുണ്ടൻ നിർമ്മിക്കുന്നത്. കെ.പി. രാജ് വക്കയിലിനൊപ്പം (യു.എ.ഇ ) ലക്ഷ്മിപ്രിയയും ചിത്രത്തിന്റെ സഹനിർമ്മാതാവാണ്. ഛായാഗ്രഹണം ബിജു കൃഷ്ണൻ, സംഗീതം പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗാനരചന എച്ച്. സലാം എം.എൽ.എ, രാജശ്രീ പിള്ള, എഡിറ്റർ സത്യദാസ്. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, ചമയം ജയൻ പൂങ്കുളം,വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിനി സുധാകരൻ. ആക്ഷൻ മാഫിയ ശശി, കൊറിയോഗ്രഫി ജോബിൻ, സഹസംവിധാനം അരുൺ പ്രഭാകർ, സംവിധാന സഹായികൾ സ്നിഗ്ദിൻ സൈമൺ ജോസഫ്, ബിബി കെ. ജോൺ. പി.ആർ. ഒ അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |