ഇന്നലെ ആഗസ്റ്റ് 27. നിർമ്മാതാവും പാചക വിദഗ്ദ്ധനും റെസ്റ്റോറന്റ് ശൃംഖലകളുടെ ഉടമയുമൊക്കെയായ നൗഷാദ് വിടപറഞ്ഞ് പോയ ദിവസം. പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമായിരുന്നു നൗഷാദ് നിർമ്മാണ പങ്കാളിയായ ആദ്യ സിനിമ കാഴ്ച തിയേറ്ററുകളിലെത്തിയത്. തിരുവല്ലക്കാരനായ നൗഷാദിനെ സിനിമയിലേക്കെത്തിച്ചത് സഹപാഠിയും നാട്ടുകാരനുമൊക്കെയായ സംവിധായകൻ ബ്ളെസിയുമായുള്ള സൗഹൃദമാണ്.
മമ്മൂട്ടിക്ക് മികച്ച നടനും, മികച്ച സിനിമയ്ക്കുമുൾപ്പെടെ സംസ്ഥാന പുരസ്കാരമുൾപ്പെടെ അനവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ കാഴ്ച എൻ.എക്സ് വിഷ്വൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സേവി മനോമാത്യുവുമായി ചേർന്നാണ് നൗഷാദ് നിർമ്മിച്ചത്.ബെസ്റ്റ് ആക്ടർ, ചട്ടമ്പിനാട്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ ബിഗ് സ്ക്രീൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നൗഷാദ് നിർമ്മിച്ചത്. പാചകവിദഗ്ദ്ധൻ കൂടിയായിരുന്ന നൗഷാദിനെ പലരും വിശേഷിപ്പിച്ചിരുന്നത് 'ബിഗ് ഷെഫ്" എന്നായിരുന്നു.
ശരീരം പോലെ തന്നെ വലിപ്പമുള്ള മനസിനുടമയായിരുന്നു നൗഷാദെന്ന് സിനിമാപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും സാക്ഷ്യം പറയും.
കൈപ്പുണ്യവും
രുചിവൈഭവവും
തിരുവല്ലയിലും എറണാകുളത്തുമടക്കം റെസ്റ്റോറന്റുകളും കാറ്ററിംഗ് സർവീസും നൗഷാദിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈപ്പുണ്യവും രുചിവൈഭവവും സ്നേഹസൗഹൃദങ്ങളുമറിയാത്ത സിനിമാ പ്രവർത്തകർ കുറവാണ്.
നിർമ്മിച്ച ചില സിനിമകൾ വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിലും അദ്ദേഹത്തെ പിടിച്ചുനിറുത്തിയത് ഹോട്ടൽ വ്യവസായമായിരുന്നു. എന്നിട്ടും അവസാന നാളുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം.
മുടങ്ങാത്ത ചികിത്സകൾ
അമിതവണ്ണത്തിന് ചികിത്സ തേടിപ്പോയത് മുതലാണ് നൗഷാദിനെ ദുരന്തങ്ങളും ദുരിതങ്ങളും വേട്ടയാടാൻ തുടങ്ങിയത്. ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് മുട്ടിന് നീര് വരാൻ തുടങ്ങി. വെല്ലൂരിലായിരുന്നു ചികിത്സ തേടിപ്പോയത്. തുടർന്ന് കുറേക്കാലം എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റി ഓപ്പൺ ഹാർട്ട് സർജറിക്കും വിധേയനായി. സാമ്പത്തിക പരാധീനതകൾമൂലം ഭീമമായ ആശുപ്രതി ബിൽ പോലും കെട്ടിവയ്ക്കാനാവാതെ വിഷമിച്ച നൗഷാദിന് കൈത്താങ്ങായത് നിർമ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയുമായിരുന്നു.
തുടർന്ന് സ്വദേശമായ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ടാഴ്ച മുൻപ് അന്തരിച്ച ഭാര്യ ഷീബയുടെ മൃതദേഹം ഐ.സിയുവിൽ കിടന്നാണ് നൗഷാദ് കണ്ടത്. പ്രിയപത്നിയുടെ വിയോഗം നൗഷാദിനെ വല്ലാതെ തളർത്തി. ഭാര്യയുടെ വേർപാടിന് ഒരാഴ്ചയ്ക്ക് ശേഷം രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.അമ്പത്തിയഞ്ചു വയസ്സായിരുന്നു പ്രായം.പതിമൂന്ന് വയസുള്ള നഷ്വ ഏക മകളാണ്.
അഞ്ച് സിനിമകൾ
അഞ്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും നൗഷാദിക്കയുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ പറഞ്ഞു.
''കുരുക്ഷേത്ര എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നൗഷാദിക്കയെ പരിചയപ്പെടുന്നത്. ഓക്സിജൻ ലഭ്യത വളരെ കുറഞ്ഞ പ്രദേശമാണ് കാർഗിൽ. 10 മിനിട്ട് നടന്നാൽ നാം വല്ലാതെ കിതയ്ക്കും. അവിടേക്ക് വലിയ ശരീരവും വച്ച് അദ്ദേഹം നടന്ന് വരുന്ന കാഴ്ച ഇന്നും മനസിലുണ്ട്. അവിടെ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്. പിന്നീട് പല ചടങ്ങുകളിൽവച്ച് അദ്ദേഹത്തെ കണ്ടു.
ജന്മദിനം
എന്റെ വീടിന്റെ കേറിത്താമസത്തിന് കേറ്ററിംഗ് അദ്ദേഹത്തിന്റേതായിരുന്നു. അങ്ങനെ ഞങ്ങളിലെ സൗഹൃദം വളർന്നു. മിക്കപ്പോഴും ഫോണിൽ സംസാരിക്കും. നേരിൽ കാണും. ഒരുമിച്ച് സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് പറയും. എന്നാൽ ഇതുവരെ അത് യാഥാർത്ഥ്യമായില്ല. 2018ലെ 'അമ്മ" ഷോയ്ക്കിടെ അബുദാബിയിൽ അദ്ദേഹം വന്നിരുന്നു. മൂന്നാല് ദിവസം എന്റെ കൂടെയായിരുന്നു താമസം. നാല് മാസം മുൻപ് രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞ് ഞാനും നിർമ്മാതാവ് ആന്റോ ജോസഫും അവിടെ പോകാറുണ്ടായിരുന്നു. റൂമിലേക്ക് മാറ്റിയ ഒരു ദിവസം ഞങ്ങളെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞങ്ങൾ അവിടെ ചെല്ലുകയും ചെയ്തു. അതിന്റെ തലേന്നാൾ നൗഷാദിക്കയുടെ ജന്മദിനമായിരുന്നു. അവിടത്തെ സ്റ്റാഫിനും ഡോക്ടർമാർക്കുമൊപ്പമാണ് അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ആ സന്തോഷത്തിലിരിക്കുമ്പോഴാണ് ഞങ്ങളെത്തിയത്. കുറേനേരം വലിയ സന്തോഷത്തോടെ അദ്ദേഹം സംസാരിച്ചു. പിന്നീട് ആശുപത്രിയിലെ കാര്യങ്ങൾക്ക് അദ്ദേഹം ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അവസാനം അദ്ദേഹവുമായി സംസാരിച്ചത് ഒരുമാസം മുൻപായിരുന്നു.
വലിയ സങ്കടത്തോടെ
തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് ദിവസം മുമ്പായിരുന്നു എന്നെ ഫോണിൽ വിളിച്ചത്. വലിയ സങ്കടത്തോടെയായിരുന്നു അന്ന് എന്നെ വിളിച്ചത്. ഐ.സിയുവിലാക്കി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ഇക്കയുടെ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. ഭാര്യയുടെ മൃതദേഹം ഐ.സിയുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ കൃത്യമായി അന്വേഷിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ച് ആരോഗ്യം വളരെ വഷളായിരിക്കുന്നുവെന്നറിഞ്ഞത്. സംവിധായകൻ ബ്ളെസി സാറാണ് വിവരമറിയിക്കുന്നത്. വെന്റിലേറ്ററിലായ അദ്ദേഹത്തെ അവസാനമായി കഴിഞ്ഞ ദിവസം കണ്ടു. എന്നാൽ തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. മലയാള സിനിമാപ്രവർത്തകർക്ക് ആഘോഷങ്ങൾ സമ്മാനിച്ചയാളാണ് നമ്മെ വിട്ടുപോയത്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും.
സിനിമ ചെയ്യണം
ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു: ''മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ..."അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി. നായരമ്പലത്തെയും ബിജുമേനോനെയും വച്ച് ഞാനൊരു പ്രോജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.
''അസുഖം ഭേദമായി വന്നുകഴിയുമ്പോൾ എനിക്ക് നീ ആദ്യമത് ചെയ്തു തരണ"മെന്നും പറഞ്ഞു. അതെല്ലാം ഞാൻ സെറ്റ് ചെയ്ത് വച്ചിരുന്നതാണ്. പക്ഷേ അതിനൊന്നും നിൽക്കാതെ അദ്ദേഹം യാത്രയായി. ശ്വാസത്തോടെ ഇരിക്കുന്ന അദ്ദേഹത്തെ അവസാനമായി കാണാനൊരു ഭാഗ്യമുണ്ടായിയെന്ന ആശ്വാസം മാത്രം. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം മനസിൽ നിന്ന് മായുന്നില്ല.പതിമൂന്ന് വയസുള്ള നഷ്വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്വയെ നമുക്ക് ചേർത്തുനിറുത്താം.എല്ലാവരെയും നല്ല ഭക്ഷണമൂട്ടിയ സന്തോഷങ്ങൾ മാത്രം പകർന്ന നൗഷാദിക്കാ... എന്നും ഓർക്കും നിങ്ങളെ.. വിട...." ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
അനുശോചനം
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും ടൊവിനോ തോമസും ലാൽജോസും മനോജ് കെ. ജയനും സന്ദീപ് സേനനുമടക്കമുള്ള ഒട്ടേറെ സിനിമാപ്രവർത്തകർ നൗഷാദിന്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |