നവ്യ നായരുടെ ശക്തമായ പകർന്നാട്ടമാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ ഏറ്റവും വലിയ സവിശേഷത
നവ്യ നായർ എന്ന അഭിനേത്രിയുടെ മികച്ച കഥാപാത്രമാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലെ രാധാമണി. ഒരുത്തീയിലെ കേന്ദ്ര കഥാപാത്രമാണ് രാധാമണി. ഗതാഗതവകുപ്പിന്റെ ബോട്ടിൽ ടിക്കറ്റ് കലക് ടറാണ് രാധാമണി. രണ്ട് മക്കളും ഭർത്താവിന്റെ അമ്മയുമാണ് രാധാമണിക്ക് ഒപ്പമുള്ളത്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ ജീവിതം സമാധാനപൂർണം.
ഗൾഫിൽ ജോലി ഉണ്ടായിരുന്ന ഭർത്താവ് ശ്രീകുമാർ തൊഴിൽ രഹിതനാവുന്നു. എന്നാൽ മകൾക്ക് സംഭവിക്കുന്ന ചെറിയ ഒരു അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശ്രമം. വലിയൊരു ചതിയിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിയുന്ന രാധാമണി. ചതിക്കുഴിയിൽ നിന്ന് പുറത്തുകടക്കാൻ രാധാമണിയും കുടുംബവും നടത്തുന്ന ശ്രമങ്ങൾക്ക് ഒപ്പം പ്രേക്ഷകരും സഞ്ചരിക്കുന്നു. നവ്യനായർ എന്ന നടിയുടെ പ്രകടനമാണ് ഒരുത്തീ എന്ന ചിത്രത്തിന്റെ അടിത്തറ. പത്തുവർഷം നീണ്ട ഇടവേളയ്ക്കുശേഷം നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ മികച്ച അഭിനയ മുഹൂർത്തങ്ങൾ തന്നെ രാധാമണി എന്ന കഥാപാത്രത്തിലൂടെപ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിഞ്ഞു. ഭർത്താവ് ശ്രീകുമാറിന്റെ വേഷം അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. എസ്.ഐ. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിനായകൻ കൈയടി നേടുന്നു. സന്തോഷ് കീഴാറ്റൂർ, കെ.പി.എ.സി ലളിത, മുകുന്ദൻ എന്നിവരും മികച്ച പ്രകടനം തന്നെ നടത്തി. വി.കെ. പ്രകാശ് എന്ന സംവിധായകന്റെ മികച്ച സിനിമ എന്ന് ഒരുത്തീയെ വിശേഷിപ്പിക്കാം. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ്. സുരേഷ് ബാബു തിരക്കഥ ഒരുക്കിയത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തി. രാധാമണിയുടെ അവസ്ഥകളെ കൃത്യമായി ഒപ്പി എടുത്തു.
ഗോപി സുന്ദറിന്റെ സംഗീതം ഗാനങ്ങളോട് ആത്മാർത്ഥത പുലർത്തി. ജീവിതത്തിലെ ഒരു ഘട്ടത്തിൽ തീ പോലെ ജ്വലിച്ചു പൊരുതി രാധാമണി. ഒരുത്തീ രാധാമണിയുടെ കഥയല്ല. പെണ്ണിന്റെ മാത്രം ജീവിതത്തിൽ നടക്കുന്ന കഥയുമല്ല. എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കഥ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |