''ഞാൻ മരിക്കുമ്പോൾ ആരും കരഞ്ഞ് നിലവിളിക്കരുത്. നല്ല പാട്ടുകൾ താളത്തിലും ഇൗണത്തിലും പാടി സന്തോഷത്തോടെ വേണം എന്നെ യാത്രയാക്കാൻ.""കാവാലം നാരായണപ്പണിക്കർ തന്റെ ശിഷ്യരോട് എപ്പോഴും പറയാറുണ്ടായിരുന്നു.
കാവാലം മരിച്ചപ്പോൾ ഗുരുവിന്റെ ആഗ്രഹം പോലെ കൊട്ടുകൊട്ടി കാവാലത്തിന്റെ നാടകങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന പാട്ടുകൾ താളത്തിൽ പാടിയാണ് അന്ന് കാവാലത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തത്.
തിങ്കളാഴ്ച രാത്രി കാവാലത്തിന്റെ ശിഷ്യഗണത്തിലെ പഴമക്കാരും പുത്തൻകൂറ്റുകാരുമെല്ലാം തലസ്ഥാനത്ത് വട്ടിയൂർക്കാവിനടുത്തുള്ള തമ്പിൽ ഒത്തുകൂടി. കാവാലത്തിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്ന നെടുമുടി വേണുവിന് അന്ത്യോപചാരമർപ്പിക്കാൻ.
പിൽക്കാലത്ത് സോപാനമെന്ന പേര് സ്വീകരിച്ച കാവാലത്തിന്റെ നാടകക്കളരിയായ തിരുവരങ്ങിലെ അംഗങ്ങൾ ഗുരുവിന് നൽകിയ പോലൊരു സംഗീത സാന്ദ്രമായ യാത്രയയപ്പ് പ്രധാനശിഷ്യനും നൽകണമെന്ന് തീരുമാനമെടുത്തു.
ശവദാഹം നടക്കുന്ന തൈയ്ക്കാട് ശാന്തികവാടത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം സംഗീതാർച്ചന സാധ്യമാകില്ലെന്നതിനാൽ രാവിലെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന അയ്യങ്കാളി ഹാൾ (വി.ജെ.ടി ഹാൾ) വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.
തിരുവരങ്ങിൽ കാവാലത്തിന്റെ അവനവൻ കടമ്പയുൾപ്പെടെ അനേകം നാടകങ്ങൾ ആടിത്തകർത്ത പ്രിയപ്പെട്ട വേണുച്ചേട്ടന് താൻ പലവട്ടം പാടിയ പാട്ടുകൾ കോർത്തൊരുക്കുന്ന യാത്രയാക്കൽ അത്ര മേൽ ഇഷ്ടമാകുമെന്ന് സോപാനത്തിലെ അംഗങ്ങൾക്കുറപ്പായിരുന്നു.
കാവാലത്തിന്റെ മകൻ കാവാലം ശ്രീകുമാറും കളിയരങ്ങിൽ നെടുമുടിവേണുവിന്റെ സമകാലീനനായ കലാധരനും പുത്തൻകൂറ്റുകാരനായ കൃഷ്ണൻ ബാലകൃഷ്ണൻ, അന്തരിച്ച അഭിനേതാവ് കൃഷ്ണൻകുട്ടിനായരുടെ മകൻ ശിവൻ കൃഷ്ണൻകുട്ടി നായരുമടക്കമുള്ള സംഘം ഹൃദയത്തിൽ തൊട്ട് പാടി: തിത്തനം തെയ്യന്നം തക തിന്തിന്നം താരോ... തകുതിന്തിന്നം താരോ...
തിരുവരങ്ങിൽ താളക്കൊഴുപ്പോടെ അലയടിച്ച അനേകമനേകം പാട്ടുകൾ......
അയ്യങ്കാളി ഹാളിലെ വിശാലമായ ഹാളിൽ മൊബൈൽ മോർച്ചറിയുടെ തണുപ്പിൽ അരങ്ങിനെയും തിരയെയും തീപിടിപ്പിച്ച മഹാനടന്റെ അന്ത്യനിദ്ര.
പാടിപ്പതിഞ്ഞ പാട്ടുകളുടെ താളവട്ടം ആ മനസിൽ ആഹ്ളാദമേളം തീർത്തിരിക്കണം. പുറത്ത് അനുഗ്രഹവർഷംപോലെ മഴനൂലുകൾ തിളങ്ങുന്നു.
നിയമസഭ ചേരുന്ന ദിവസമായതിനാൽ സിനിമാപ്രവർത്തകർക്കും ആസ്വാദകർക്കുമൊപ്പം രാഷ്ട്രീയ നേതാക്കളുടെയും തിരക്ക്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, പി. രാജീവ്, റോഷി അഗസ്റ്റിൻ, ആന്റണിരാജു, ജെ. ചിഞ്ചുറാണി, ആർ. ബിന്ദു, എം.പി. ശശിതരൂർ, ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ, മുൻമന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, എം.എം. മണി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ, ഡോ. ബിജു, അഭിനേതാക്കളായ,ടി.പി. മാധവൻ, ശ്രീനിവാസൻ, മുകേഷ്, മണിയൻപിള്ള രാജു, രൺജി പണിക്കർ, ജോജു ജോർജ്, വിനീത് സണ്ണിവയ്ൻ, അലൻസിയർ, മണിക്കുട്ടൻ, നന്ദു, കൃഷ്ണകുമാർ, പ്രേംകുമാർ, അഭിനേത്രികളായ മേനക സുരേഷ്, ജലജ, മായാവിശ്വനാഥ്, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ജി. സുരേഷ് കുമാർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, നിർമ്മാതാക്കളായ കല്ലിയൂർ ശശി, കിരീടം ഉണ്ണി, മനോജ് രാം സിംഗ്, അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയ നിരവധി പ്രമുഖർ നെടുമുടിവേണുവിന് അന്ത്യോപചാരമർപ്പിക്കാനെത്തി.
ഉച്ചയ്ക്ക് ഒരുമണിവരെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം നെടുമുടി വേണുവിന്റെ ഭൗതിക ശരീരം തൈയ്ക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി. ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സംസ്കാരത്തിന് ശേഷം കലാഭവൻ തിയേറ്ററിൽ തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ നെടുമുടി വേണു അനുസ്മരണവും നടന്നു.
box
നെടുമുടിക്ക്
കൊച്ചിയുടെ
ഒാർമ്മവന്ദനം
അനുഗ്രഹീതനായ അഭിനേതാവ് നെടുമുടി വേണുവിന് കൊച്ചി നഗരം സ്മൃതിയാദരമർപ്പിക്കുന്നു. എറണാകുളം കരയോഗം സെക്രട്ടറി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ടി.ഡി.എം ഹാളിൽ ഒക്ടോ. 16ന് അഞ്ചുമണിക്ക് സംഘടിപ്പിക്കുന്ന ഒാർമ്മ സായാഹ്നം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ടി.എം. എബ്രഹാം, ജോൺ പോൾ എന്നിവരുൾപ്പെടെ യുള്ള പ്രമുഖർ നെടുമുടി വേണുവിന് ശ്രദ്ധാഞ്ജലി അർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |