''അണ്ണാ... സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ പോകൂ..."
എവർഗ്രീൻ ഹിറ്റായ ചിത്രത്തിൽ മോഹൻലാലിനൊപ്പം നിറഞ്ഞുനിന്ന ശരൺ വേണുവിനെയും ശരൺ പറഞ്ഞ ഹിറ്റ് ഡയലോഗുകളും സിനിമാപ്രേമികൾ ഒരിക്കലും മറക്കില്ല.
''അണ്ണാ ആ സായിപ്പിന്റെ കൈയ്യിൽ നിന്ന് കിട്ടിയതിന്റെ പാതി താ..."
സായിപ്പിനെ പറ്റിക്കാൻ ആറ്റിൽ ചാടിയ ചിത്രത്തിലെ ആ പയ്യൻ; ശരൺ വേണു ഇന്നലെ നിര്യാതനായി. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്ന ശരൺ വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് രാവിലെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരണിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മോഹൻലാൽ, മനോജ് കെ. ജയൻ തുടങ്ങിയ പ്രമുഖർ ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു. മനോജ് കെ. ജയന്റെ ആദ്യ പരമ്പരയായ കുമിളകളിൽ ശരണും അഭിനയിച്ചിരുന്നു.
അനന്തവൃത്താന്തം, ഒരു തരം രണ്ടുതരം മൂന്ന് തരം, 32-ാം അദ്ധ്യായം 23-ാം വാക്യം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വേണുവാണ് ശരണിന്റെ അച്ഛൻ. അമ്മ പഴയകാല നടി രാജകുമാരി.
സിനിമ - സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടസ്റ്റായും പ്രവർത്തിച്ചിട്ടുള്ള ശരൺ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കടയ്ക്കൽ ചിതറയിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |