ആറുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കാൻ പോകുന്നതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് സിനിമാലോകവും പ്രേക്ഷകരും.എന്നാൽ നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറന്നാലും പ്രതിസന്ധി തുടരുമെന്നാണ് സൂചന. കപ്പാസിറ്റിയുടെ അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിച്ചുകൊണ്ട് പ്രദർശനം നടത്തിയാലും ലാഭകരമാകില്ലെന്ന അഭിപ്രായമാണ് തിയേറ്ററുടമകളിൽ ഭൂരിപക്ഷത്തിനും.
തിയേറ്ററുടമകൾ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങളിൽ പലതിനും ഇതുവരെ സർക്കാർ അനുകൂല നിലപാടെടുത്തിട്ടില്ല.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിയേറ്ററുടമകളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് ഫിയോക്കി (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒഫ് കേരള) ജനറൽ സെക്രട്ടറിയായ എം.സി. ബോബി കേരളകൗമുദിയോട് പറഞ്ഞു.
'' മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. തിയേറ്ററുകൾ തുറക്കാൻ ഇനിയും ഇരുപത് ദിവസത്തിലധികമുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ ഇപ്പോഴും സർക്കാരിന്റെ മുന്നിലുണ്ട്. തിയേറ്ററുകൾ തുറക്കുന്നതിനുമുൻപ് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.""
തിയേറ്ററുകൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടതിനാൽ പല വമ്പൻ ചിത്രങ്ങളും വിവിധ ഒ.ടി.ടി പ്ളാറ്റ് ഫോമുകളുമായി കരാറിലേർപ്പെട്ട് കഴിഞ്ഞതാണ് മറ്റൊരു പ്രതിസന്ധി.
അമ്പത് ശതമാനം പ്രേക്ഷകരെ വച്ച് തിയേറ്ററുകൾ തുറന്നാലും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പോലൊരു ചിത്രം റിലീസ് ചെയ്യാവുന്ന സാഹചര്യമല്ല ഇപ്പോഴെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്.
തിയേറ്ററുകളിൽ നൂറുശതമാനം പ്രേക്ഷകരെ അനുവദിച്ചാലേ മരയ്ക്കാർ പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തിയേറ്റർ റിലീസിനെപ്പറ്റി ആലോചിക്കാൻ കഴിയൂ.അതേസമയം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ബ്രോ ഡാഡി ഒ.ടി.ടി പ്ളാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ഡിസ്നിപ്ളസ് ഹോട്ട് സ്റ്റാറിലാണ് ബ്രോ ഡാഡി റിലീസ് ചെയ്യുന്നത്.
തിയേറ്ററുകൾ തുറക്കുമ്പോൾ പ്രദർശനത്തിന് തയ്യാറാവുന്ന ഏത് സിനിമയും പ്രദർശിപ്പിക്കാമെന്ന നിലപാടിലാണ് തിയേറ്ററുടമകൾ. ആന്റണി വർഗീസ് നായകനാകുന്ന അജഗജാന്തരം, ആനപ്പറമ്പിലെ വേൾഡ് കപ്പ്, പൃഥ്വിരാജും ജോജുജോർജും അഭിനയിക്കുന്ന സ്റ്റാർ, സെന്തിൽ രാജാമണി നായകനാകുന്ന ഉടുമ്പ് എന്നീ ചിത്രങ്ങളാണ് ആദ്യമെത്തുക.
ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും എന്ന ചിത്രം നവംബറിലാണ് ചാർട്ട് ചെയ്തിരിക്കുന്നത്.
അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിക്കുമ്പോൾത്തന്നെ അതിൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന സർക്കാർ നിലപാടും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രജനികാന്തിന്റെ അണ്ണാത്തെ ചിമ്പുവിന്റെ മാനാട്, വിശാലിന്റെ എനിമി എന്നീ തമിഴ് ചിത്രങ്ങൾ ദീപാവലിക്ക് റിലീസാവും. തിയേറ്ററിൽ വൻ ജനസാഗരം തീർക്കേണ്ട താരചിത്രങ്ങൾ അമ്പത് ശതമാനം ഒക്യുപൻസിയിൽ റിലീസ് ചെയ്യുന്നതിന് പുറമേ പ്രേക്ഷകർ സമ്പൂർണ വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന കടുംപിടുത്തവും കളക്ഷനെ ഗണ്യമായി ബാധിക്കുമെന്ന തിയേറ്ററുടമകളുടെ പരാതി സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
തിയേറ്ററുകൾ തുറക്കാൻ അനുവദിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തിവരികയാണെന്നും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്ററുടമകളുടെയും ഒൗദ്യോഗിക കൂട്ടായ്മയായ കേരള ഫിലിം ചേംബറിന്റെ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് പത്തിനാണ് സംസ്ഥാനത്തെ തിയേറ്ററുകൾ ആദ്യം അടച്ചത്. ഇൗവർഷം ജനുവരി 13ന് തുറന്നെങ്കിലും ഏപ്രിലിൽ രണ്ടാം തരംഗം വ്യാപകമായതോടെ വീണ്ടും അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |