നെടുമുടിവേണുവിനെയും പ്രേംനസീറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മോഹൻ സംവിധാനം ചെയ്ത
വിടപറയും മുമ്പേ കുടുംബബന്ധങ്ങളുടെ ഉൗഷ്മളത നിറഞ്ഞ ചലച്ചിത്രകാവ്യമായി ഇപ്പോഴും അടയാളപ്പെടുത്തുന്നു
കൊച്ചുകൊച്ചു നുണകൾ പറയുന്ന സേവ്യർ. നുണകൾ പറയുന്നത് സേവ്യറിന്റെ ശീലമാണ്. എന്നാൽ അയാൾ പറയുന്നത് നുണകൾ ആയിരുന്നെന്ന് അറിയുന്നത് സേവ്യറിന്റെ മരണദിനത്തിലാണെന്ന് മാത്രം. നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു മോഹൻ സംവിധാനം ചെയ്ത വിടപറയും മുമ്പേയിലെ സേവ്യർ.
അനുദിനം മരണത്തോടടുത്തുകൊണ്ടിരിക്കുന്ന കാൻസർരോഗിയാണെന്ന് അറിഞ്ഞിട്ടും സ്വയം സന്തോഷിക്കുന്ന സ്വഭാവക്കാരനായ സേവ്യർ. അയാളുടെ ജീവിതത്തിനൊപ്പം തന്നെ കടന്നുപോവുന്നു കാർക്കശ്യകാരനായ മാധവൻകുട്ടി എന്ന ബോസും കുടുംബവും. മാധവൻകുട്ടിയുടെ വീട്ടിലെ അംഗമായി മാറുന്ന സേവ്യർ. ഒടുവിൽ സേവ്യറിന്റെ മരണം മാധവൻകുട്ടിക്ക് മാത്രമല്ല അയാളുടെ കുടുംബത്തിനുംഒാഫീസിലെ സഹപ്രവർത്തകർക്കും ആഘാതമാകുന്നു. ഉള്ളിലെ വേദന മറന്നു ആഹ്ളാദവാനായി നടക്കുകയാണെന്ന സത്യം തിരിച്ചറിയുമ്പോൾ സേവ്യറിനോട് പ്രേക്ഷകന് അനുകമ്പ തോന്നി തുടങ്ങും. ഒടുവിൽ അത് സ് നേഹമായി മാറുന്നു.വിടപറയും മുമ്പേ സിനിമയ്ക്ക് 40 വയസ് എത്തി. മാധവൻകുട്ടി എന്ന കഥാപാത്രത്തെ പ്രേംനസീറാണ് അവതരിപ്പിച്ചത്. ലക്ഷമിയാണ് ഭാര്യ വേഷത്തിൽ എത്തിയത്. നസീറും ഭരത് ഗോപിയും നെടുമുടിവേണുവും ലക്ഷ്മിയും തുല്യ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിച്ചത്.ആദ്യ ചിത്രമായ വാടകവീട് മുതൽ മോഹന്റെ എല്ലാ സിനിമയിലും ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്നതല്ല രീതി. വിടപറയും മുമ്പേ സൂപ്പർ ഹിറ്റായായി മാറിയപ്പോൾ അന്യഭാഷകളിൽ ചിത്രം ചെയ്യാൻ പലരും സമീപിച്ചു.എന്നാൽ മോഹൻ പിൻമാറി.മലയാളി പ്രേക്ഷകർക്ക് മാത്രം ആസ്വദിക്കാൻ ഉതകുന്ന പ്രമേയം എന്നതായിരുന്നു കാരണം. മറ്റൊരാൾക്ക് അനുകരിക്കാൻ കഴിയാത്തവിധം അടയാളപ്പെടുത്താൻ സംവിധായകൻ എന്ന നിലയിൽ മോഹന് കഴിയുകയും ചെയ്തു. ജോൺപോളാണ് തിരക്കഥ എഴുതിയത്. ജോൺപോളിന്റെ മികച്ച തിരക്കഥകളിലൊന്നായി വിടപറയുംമുമ്പേ വിശേഷിപ്പിക്കാം.സംഭാഷണം എഴുതിയത് മോഹനും. സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണു ചെയ്താൽ നന്നായിരിക്കുമെന്ന് ജോൺപോളാണ് മോഹനോട് നിർദേശിക്കുന്നത്. ആസമയത്ത് തകര പുറത്തിറങ്ങിയിട്ട് അധികനാളുകളായില്ല.
ഇന്നസെന്റ്, ബീന, ശങ്കരാടി, ലളിതശ്രീ, രവിമേനോൻ, ശാന്തകുമാരി, സുലേഖ, മാസ്റ്റർ സുജിത് എന്നിവരാണ് മറ്റു വേഷക്കാർ. ശത്രു ഫിലിംസിന്റെ ബാനറിൽ ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇരുവരുടെയും ആദ്യനിർമ്മാണ സംരംഭം കൂടിയായിരുന്നു . രാജഗോപാൽ ഛായാഗ്രഹണം നിർവഹിച്ചു. കാവാലം നാരായണപ്പണിക്കരുടേതാണ് ഗാനങ്ങൾ. എം.ബി. ശ്രീനിവാസൻ സംഗീതം ഒരുക്കി. മദിരാശിയിലായിരുന്നു ചിത്രീകരണം. ഒരു ദിവസം തിരുവനന്തപുരത്തും.35 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. പത്തുലക്ഷംരൂപയായിരുന്നു ബഡ്ജറ്റ്. എറണാകഉം മൈമൂൺ- ലുലു തിയേറ്ററിൽ ഉദ്ഘാടന ചിത്രമായിരുന്നു വിടപറയുംമുമ്പേ. അടുത്ത ആഴ്ച മറ്റു കേന്ദ്രങ്ങളിലുംഎത്തി. 97 ദിവസം മൈമൂണിൽ പ്രദർശിപ്പിച്ചു. മറ്റിടങ്ങളിലും നൂറുദിവസം പിന്നിടുകയും ചെയ്തു. നൂറാം ദിന ആഘോഷവും സംഘടിപ്പിച്ചിരുന്നു.
വിടപറയും മുമ്പേ ഇപ്പോൾ റിലീസ് ചെയ്താൽ?
മോഹൻ: കാലവും സമൂഹവും മാറി. സേവ്യറിന്റെ മരണത്തിൽ ഇന്ന് പ്രേക്ഷകർ അത്രമാത്രം ദുഃഖിക്കില്ല. കേവലം ഒരു മരണമായി മാത്രം കാണും. നന്മയ്ക്ക് മുന്നിൽ തിന്മ സഞ്ചരിക്കുമ്പോൾ മറ്റൊരാളുടെ വേദന നമുക്ക് ഒന്നുമല്ലാത്ത കാലമാണല്ലോ....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |