SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

'വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സ്റ്റേറ്റമെന്റ് രേഖപ്പെടുത്താൻ,​ എസ്ഐടിക്ക് മുമ്പിൽ ഹാജരായത് രഹസ്യമായല്ല'- അടൂർ പ്രകാശ്

Increase Font Size Decrease Font Size Print Page
adoor-prakash

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് മാദ്ധ്യമങ്ങൾ ചമച്ച കഥകളാണെന്ന ആരോപണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത് രഹസ്യമായല്ലെന്നും, തന്നെ ചോദ്യം ചെയ്യാനല്ല മറിച്ച് സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്താനാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


എസ്‌ഐടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ എത്തിയത്. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ ഇതിനെ മറ്റൊരു രീതിയിലാണ് ചിത്രീകരിക്കുന്നത്. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ആരോടെങ്കിലും ഒപ്പം നിൽക്കുന്ന ചിത്രം തെളിവായി ഉയർത്തുന്നത് ശരിയല്ല. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ചോദിക്കേണ്ട ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തവും തനിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

നിലവിലെ അന്വേഷണവും തനിക്കെതിരെയുള്ള നീക്കങ്ങളും എൽഡിഎഫ് സർക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് അടൂർ പ്രകാശ് ആരോപിച്ചു. 'ഗൂഢാലോചന എങ്ങനെയൊക്കെ നടത്തിയാലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ഇതിൽ ആർക്കും സംശയം വേണ്ട. ചില ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പൊതുപ്രവർത്തകൻ എന്ന നിലയിൽ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വരുന്നവരെ തടയാറില്ലെന്ന് അദ്ദേഹം പറഞ്ഞു. പലരും ഫോട്ടോ എടുക്കാൻ വരാറുണ്ട്, അത് എന്റെ കടമയാണ്. എന്നാൽ കൂടെ നിൽക്കുന്നത് കള്ളന്മാരോ ദുഷ്ടന്മാരോ ആണെന്ന് ബോധ്യപ്പെട്ടാൽ അവരെ മാറ്റി നിർത്താറുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: ADOOR PRAKASH, LATESTNEWS, GOLDTHEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY