
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനത്തിന് വെയിറ്റിംഗ് ലിസ്റ്റിലുള്ള 795 പേർക്ക് കൂടി ഉടൻ നിയമനശുപാർശ നൽകും. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിർദേശം നൽകി. 431 ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ നിയമന ശുപാർശ നൽകിയത്.
ആർ.പി.ഡബ്ലിയു ചട്ടപ്രകാരമുള്ള റൊട്ടേഷൻ പാലിച്ച് മാത്രം നിയമന ശുപാർശ നൽകിയതിനാൽ മുഴുവൻ ഒഴിവുകളും നികത്താനായിരുന്നില്ല. മേയ് 31ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇൗ സാഹചര്യത്തിലാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെയും പരിഗണിക്കുന്നത്.
മാനേജർമാർ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളും സ്ഥാപിതമാണോ എന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് ഈമാസം 7നകം ജില്ലാതല സമിതി കൺവീനർമാർക്ക് അയയ്ക്കണം. റോസ്റ്റർ പരിശോധനയും നടത്തണം. ഭിന്നശേഷി സംവരണത്തിനുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത മാനേജർമാർക്ക് ഒഴിവ് സമന്വയ മുഖേന റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം നൽകണം. ആദ്യ ഘട്ടത്തിൽ നിയമന ശുപാർശ നൽകിയ ഉദ്യോഗാർത്ഥികൾക്ക് മാനേജർമാർ നിയമന ഉത്തരവ് നൽകിയിട്ടുണ്ടെന്നും അവർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഉറപ്പ് വരുത്തണം.
അച്ചടക്ക നടപടിയെടുക്കും
ഇതുവരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തവരുടെയും ഒഴിവ് ലഭ്യമായിട്ടും റിപ്പോർട്ട് ചെയ്യാത്ത മാനേജർമാരുടെയും ലിസ്റ്റ് ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിൽ പറയുന്നു. ഫെബ്രുവരി ആറിനകം ഒഴിവുകൾ സമന്വയ മുഖേന റിപ്പോർട്ട് ചെയ്യണം. നിയമന നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്ത പക്ഷം അച്ചടക്ക നടപടിക്ക് ശുപാർശ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |