കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. എ.പി. അബ്ദുൾ ഹക്കീം അസ്ഹരി സീറോ മലബാർ സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ടത് ചർച്ചയാകുന്നു. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന കൂടിക്കാഴ്ചയിൽ സാമുദായിക സൗഹാർദ്ദത്തെ കുറിച്ചായിരുന്നു ചർച്ചയെന്ന് സുന്നി നേതൃത്വം പറയുന്നു.
ക്ഷേമപദ്ധതികളുടെ വിഹിതത്തിന്റെ കാര്യത്തിൽ തുല്യനീതി ഉറപ്പാക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ന്യൂനപക്ഷ വകുപ്പ് നൽകുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണമെന്ന നിലപാടാണ് ഭരണകക്ഷിയായ കേരള കോൺഗ്രസിനുമുള്ളത്. ഹൈക്കോടതി വിധിയെ മുസ്ലിം സംഘടനകൾ എതിർക്കുകയായിരുന്നു.
ഇരു സമുദായങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഉപയോഗിച്ച് സൗഹാർദ്ദം തകരാറിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നുമുള്ള സന്ദേശമാണ് അസ്ഹരിയുടെ നേതൃത്വത്തിലുള്ള സുന്നി യുവജന സംഘം പങ്കുവച്ചത്.
എന്നാൽ ലൗ ജിഹാദ് മുതൽ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വരെയുള്ള പ്രശ്നങ്ങളിൽ സമന്വയം ലക്ഷ്യമിട്ടായിരുന്നു സന്ദർശനമെന്നറിയുന്നു.
ഒരുപാടു പേർ ചർച്ചയ്ക്കായി ഇവിടെ വരാറുണ്ട്. അവർ ചർച്ച നടത്തി തിരിച്ചുപോയി. സമുദായ സൗഹൃദ അന്തരീക്ഷം നിലനിറുത്തണമെന്ന ആശയം പറയാനാണ് അവർ വന്നത്. ഇവിടെ അതിഥികളായി ആർക്കും വരാം. അതിൽ കൂടുതൽ ഈ സന്ദർശനത്തിന് പ്രാധാന്യമില്ല.
ഫാ.അലക്സ് ഓണമ്പിള്ളി
സെന്റ് തോമസ് മൗണ്ട്
കാക്കനാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |