നിസ്വാർത്ഥ സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി
കൊല്ലം: മാതാഅമൃതാനന്ദമയിയുടെ അമ്മ ദമയന്തിഅമ്മയുടെ സംസ്‌കാരം അമൃതപുരി ആശ്രമപരിസരത്ത് നടന്നു. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ ദമയന്തിഅമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ അമൃതപുരിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മാതാ അമൃതാനന്ദമയിയെ അനുശോചനമറിയിച്ചു. കുടുംബത്തിന് മാത്രമല്ല, മാതാഅമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിനാകെ ഇത് തീരാനഷ്ടമാണെന്നും അവർ ജീവിതത്തിൽ അടയാളപ്പെടുത്തിയ നിസ്വാർത്ഥ സേവനത്തിന്റെ മൂല്യങ്ങൾ എല്ലാക്കാലത്തും നിലനിൽക്കുമെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ദമയന്തിഅമ്മയുടെ മകൻ സുരേഷ് കുമാറിനെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, ഉണ്ണികൃഷ്ണൻ, എ.എം ആരിഫ് എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി, മുൻമന്ത്രി ഷിബു ബേബിജോൺ, പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡി.ജി.പിമാരായ ടി.പി. സെൻകുമാർ, ഋഷിരാജ് സിംഗ്, കോൺഗ്രസ് നേതാവ് അഡ്വ.എം.ലിജു തുടങ്ങിധാരാളം പേർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |