കൊച്ചി: കണ്ണീർ വീണ മണ്ണിൽ നിന്നുള്ള മടക്കം. മകന്റെ ഭാവി ഭദ്രമാക്കാനുള്ള കരുതൽ. നാലുവരി എഴുത്തുകൊണ്ട് പതിനായിരങ്ങൾക്ക് പ്രചോദനമായ ആനി ശിവ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐയായി ചുമതലയേറ്രു. ഇന്നലെ രാവിലെ കൊച്ചി സിറ്രി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിനു മുന്നിൽ ഹാജരായ ശേഷമാണ് സ്റ്റേഷനിൽ എത്തിയത്. 11.45ന് ചുമതലയേറ്രു. ലാ ആൻഡ് ഓർഡർ ചുമതലയാണ്. സേനയ്ക്ക് അഭിമാനമായ ആനിയെ പൂച്ചെണ്ട് നൽകിയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.
ശിവഗിരി തീർത്ഥാടന വേളയിൽ അവിടെ നാരങ്ങാവെള്ളവും ഐസ്ക്രീമും വിറ്റ് വിധിയോട് പോരടിച്ച് പൊലീസ് ഉദ്യോഗസ്ഥയായ 'പ്രതികാര കഥ' കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനി ഫേസ്ബുക്കിൽ കുറിച്ചത്. ഇതു വൈറലായതോടെ പൊലീസുകാരിയെ കേരളം നെഞ്ചോടുചേർത്തു. ഇതിനിടെയാണ് ആഗ്രഹംപോലെ കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മകനും അമ്മയും എറണാകുളത്താണെന്നും സ്ഥലമാറ്റം വേണമെന്നും നേരത്തെ അപേക്ഷിച്ചിരുന്നു. വീട്ടുകാരെ എതിർത്ത് ഡിഗ്രി ആദ്യ വർഷമായിരുന്നു വിവാഹം. ദാമ്പത്യം അധികനാൾ നീണ്ടില്ല. പിന്നീട് ദുരിതങ്ങളേറെ അനുഭവിച്ചു.
എട്ടു മാസം പ്രായമായ മകനുമായി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചത്. ജോലികൾക്കിടയിലും പഠിപ്പ് മുടക്കിയില്ല. വിദൂര വിദ്യാഭ്യാസം വഴി എം.എ പൂർത്തിയാക്കിയ ശേഷമാണ് എസ്.ഐ പരീക്ഷ എഴുതുന്നതും ജോലി നേടിയതും. അതിനിടെ കോൺസ്റ്റബിളായും ജോലി ലഭിച്ചിരുന്നു. മൂന്നു വർഷത്തോളം അത് നിർവഹിച്ചു. കൊച്ചിയിൽ സഹപ്രവർത്തകയോടൊപ്പമാണ് ഇപ്പോൾ താമസം. മറ്റൊരു ക്വാർട്ടേഴ്സ് ഒരുക്കി നൽകാനുള്ള നടപടി സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിവസം കേസുകളൊന്നും ആനിക്ക് കൈമാറിയിട്ടില്ല. എറണാകുളം സെൻട്രൽ സ്റ്റേഷനിലായിരുന്നു പ്രോബേഷനും.
''കഠിനാദ്ധ്വാനം കൊണ്ടാണ് ഈ നിലയിൽ എത്തിയത്. കൊച്ചിയിൽ തന്നെ ചുമതല ലഭിച്ചതിലും മകന്റെ അടുത്തുവരാനായതിലും ഏറെ സന്തോഷമുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്.
എസ്.ഐ ആനി ശിവ,
സെൻട്രൽ സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |