തിരുവനന്തപുരം:സർക്കാരിന്റെ അനുനയനശ്രമങ്ങളോടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമഭേദഗതി ബില്ലിൽ അറിയാം. നിയമസഭ പാസാക്കിയ ബിൽ രാജ്ഭവനിലുണ്ട്. ഇതിൽ ഗവർണർ ഒപ്പുവച്ചാൽ അനുനയങ്ങൾക്ക് വഴങ്ങിയെന്ന് മനസിലാക്കാം. അല്ലെങ്കിൽ സർക്കാരിന് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.
നിലവിലെ നിയമപ്രകാരം ഹൈക്കോടതി തയ്യാറാക്കുന്ന, സർവ്വീസിലുള്ള ജഡ്‌ജിമാരുടെ പാനലിൽ നിന്ന് ചാൻസലർ കൂടിയായ ഗവർണറാണ് ട്രൈബ്യൂണലിനെ നിയമിക്കേണ്ടത്. എന്നാൽ നിയമസഭ പാസാക്കിയ ഭേദഗതി പ്രകാരം ഹൈക്കോടതിയെയും ചാൻസലറേയും ഒഴിവാക്കി, വിരമിച്ച ജഡ്ജിയെ സർക്കാരിന് നിയമിക്കാം.ഇൗ ഭേദഗതിയിൽ ഗവർണർ ഒപ്പുവെയ്ക്കുമോ എന്നാണ് അറിയാനുള്ളത്. ഒപ്പുവെച്ചില്ലെങ്കിൽ ബിൽ നിയമസഭ വീണ്ടും പാസാക്കി അയയ്‌ക്കേണ്ടിവരും. അങ്ങിനെ ചെയ്താലും ചാൻസലർ എന്ന നിലയിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ പ്രതിസന്ധിയാകും.
ഗവർണർ വഴങ്ങിയില്ലെങ്കിൽ രാജ്ഭവൻ മടക്കിയ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ നിയമനവും പ്രതിസന്ധിയിലാകും. സർക്കാർ മൂന്നംഗ പാനൽ സമർപ്പിച്ച് നിയമനം ഗവർണറുടെ ഇഷ്ടത്തിന് വിടേണ്ടിവരും.ഏതായാലും മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണത്തിൽ തൃപ്തിയില്ലെന്ന് ഗവർണർ വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.ഗവർണറുമായി കലഹിച്ച് മുന്നോട്ട് പോകാൻ രാഷ്ട്രീയ തീരുമാനമെടുത്താൽ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |