തിരുവനന്തപുരം: കേരള നിയമസഭ ഇ ഫയലിംഗ് സംവിധാനത്തിലേക്ക് മാറുന്നു. ചോദ്യോത്തരങ്ങൾ ഓൺലൈനിലാക്കുന്നതിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി.
എം.എൽ.എമാരുടെ ചോദ്യങ്ങൾ ഓൺലൈനിലൂടെ സെക്രട്ടേറിയറ്റിലെ പാർലമെന്റ് വിഭാഗത്തിലെത്തും. അവിടെ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. ചോദ്യങ്ങൾ ശേഖരിച്ചശേഷം ഉത്തരം ഓൺലൈനിലൂടെ എം.എൽ.എമാർക്ക് ലഭ്യമാക്കും. ക്രമേണ സഭയിലെ മറ്റു നടപടിക്രമങ്ങളും ഓൺലൈനായി മാറും. ഇതിലൂടെ പേപ്പർ രഹിതമാവും സഭ.
അംഗങ്ങൾ ചോദിക്കുന്ന വളരെ കുറച്ച് ചോദ്യങ്ങൾക്ക് മാത്രമാണ് സഭയിൽ ബന്ധപ്പെട്ട മന്ത്രിമാർ മറുപടി നൽകുന്നത്. ബാക്കി ഉത്തരങ്ങൾ രേഖകളിലൂടെ നൽകുകയാണ് പതിവ്. ആ രീതിയിലേക്കാണ് മാറ്റം. ഏത് വർഷത്തെ ചോദ്യവും എത്രകാലം കഴിഞ്ഞാലും ഓൺലൈനിലൂടെ കണ്ടെത്താനാവും. പേപ്പറുകളിലൂടെ മറുപടി നൽകുന്നതിന് വലിയ ചെലവാണ്. ഇത് ഒഴിവാകും.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഓൺലൈൻ സംവിധാനത്തിന് തുടക്കമിട്ടെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രവർത്തിച്ചു തുടങ്ങിയത്. പൂർണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |