ചേർത്തല: 'ശബരിമല അയ്യപ്പന് അയിത്തമോ" എന്ന മുദ്റാവാക്യമുയർത്തിയും പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ വികസന ഫണ്ട് തട്ടിയെടുക്കുന്നതിനെതിരായും സംസ്ഥാന വ്യാപകമായി ബി.ഡി.ജെ.എസ് ജനജാഗ്രതാ സദസുകൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ചേർത്തല ട്രാവൻകൂർ പാലസിൽ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജാഗ്രതാ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 15ന് തിരുവനന്തപുരത്ത് നടക്കും. മറ്റു ജില്ലകളിൽ 17ന് സംഘടിപ്പിക്കും.
സംസ്ഥാന കൗൺസിലിലേയ്ക്ക് വൈസ് പ്രസിഡന്റുമാരായി അജി.എസ്.ആർ.എമ്മിനെയും തമ്പി മേട്ടുത്തറയെയും ജനറൽ സെക്രട്ടറിയായി അഡ്വ. പി.എസ്. ജ്യോതിസിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പരുത്തിപ്പള്ളി സുരേന്ദ്രനെ (ആര്യനാട്) തിരഞ്ഞെടുത്തു.
വേണ്ടത്ര ജാഗ്രത പുലർത്താത്തതിനാൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സമ്പൂർണ വാക്‌സിനേഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, തഴവ സഹദേവൻ, അഡ്വ. സംഗീത വിശ്വനാഥൻ, എ.എൻ. അനുരാഗ്, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, ചാലക്കുടി ഉണ്ണിക്കൃഷ്ണൻ, സന്ദീപ് പച്ചയിൽ, പൈലി വാത്യാട്ട്, സോമശേഖരൻ നായർ, എ.ജി. തങ്കപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |