കൊച്ചി: വണ്ടിനെ തുരത്താൻ എല്ലാവരും ശ്രമിക്കുമ്പോൾ, അതിനെ വളർത്താനാണ് ഞാറയ്ക്കൽ സ്വദേശി ദീപുവിന് ഇഷ്ടം. വെറുതേ, ഹോബിക്ക് വളർത്തുന്നതല്ല.വരുമാനമുണ്ടാക്കാൻ തന്നെ. അഞ്ഞൂറിലധികം വണ്ടുകളുടെ ശേഖരമുണ്ട് വീട്ടിൽ. മീൽ വേം വണ്ടുകളുടെ ലാർവ വിറ്റാണ് കാശുണ്ടാക്കുന്നത്. കേരളത്തിൽ ആവശ്യക്കാരില്ല. പക്ഷേ, ഉത്തരേന്ത്യയിൽ ആവശ്യക്കാർ ധാരാളമുണ്ട്. ചില അലങ്കാര പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഈ ലാർവകൾ.
ഡ്രൈവറായിരുന്ന ദീപു വർഷങ്ങൾക്കു മുമ്പേ പക്ഷികളുമായി ചങ്ങാത്തത്തിലാണ്. വീടിന്റെ ടെറസിലെ കൂടുകളിൽ പലയിനം പറവകളുണ്ട്. തീറ്റയ്ക്ക് വിലയേറിയപ്പോഴാണ് ഫിഞ്ച്, ജാവ കൊനൂറുൾപ്പെടെ ചിലയിനം പക്ഷികൾക്ക് നൽകാവുന്ന ലാർവകളെ കുറഞ്ഞ ചെലവിൽ വളർത്തിയെടുക്കാമെന്ന് അറിഞ്ഞത്. പൂനെയിൽനിന്ന് ലാർവകളെ എത്തിച്ച് ആദ്യംതീറ്റയായി നൽകി. പിന്നെ വണ്ടുകളെ വളർത്തി ലാർവ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചു. അത് വിജയമായി. സോഷ്യൽ മീഡിയയിലെ പക്ഷിവളർത്തൽ സൗഹൃദങ്ങളിലൂടെയാണ് ഉത്തരേന്ത്യൻ ബന്ധം സ്ഥാപിച്ചത്.
പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ. രണ്ടരമാസം മാത്രം ആയുസുള്ള വണ്ടുകൾ വളർച്ചയെത്തിയാൽ പിന്നെ മുട്ടയിടുന്നതിന് കൈയും കണക്കുമുണ്ടാകില്ല. 500 മുതൽ ആവശ്യപ്പെടുന്നത്ര എണ്ണം കൊറിയറിൽ അയച്ചുകൊടുക്കും. മത്സ്യ തീറ്റയായും ലാർവകളെ വാങ്ങുന്നവരുണ്ട്.
നിഖിതയാണ് ഭാര്യ. മക്കൾ: മരിയ, മിയ.
#ഒരു ലാർവയുടെ വില:
Rs.1
# ഒരു പായ്ക്കറ്റിൽ
500 ലാവ
ലാഭം 95%
ട്രേകളിൽ ഗോതമ്പ് തവിടുനിറച്ച് അതിലാണ് ലാർവയെ വളർത്തുന്നത്. രണ്ട് ആഴ്ചയോടെ ലാർവകൾ വണ്ടുകളാകും. പൂർണ വളർച്ചയെത്തിയാൽ പ്രജനനം തുടങ്ങും. മുട്ടകൾ വിരിഞ്ഞാൽ വണ്ടുകളെ മറ്റൊരു ട്രേകളിലേക്ക് മാറ്റും. ഇത് തുടരും. മുടക്കുമുതലിന്റെ 95 ശതമാനവും ലാഭം.
ഉരുളക്കിഴങ്ങ്
ലാർവകൾക്കും വണ്ടുകൾക്കും ഉരുളക്കിഴങ്ങാണ് പ്രധാന തീറ്റ. ലാർവകളിൽ പ്രോട്ടീൻ സമ്പത്ത് ഏറെയാണ്. പക്ഷികൾക്ക് ഇഷ്ടവും അവയുടെ ആരോഗ്യത്തിന് നല്ലതുമാണ്.
പക്ഷികൾക്ക് തീറ്റ നൽകാനായി തുടങ്ങിയതാണ് വണ്ട് വളർത്തൽ. ഇന്നിപ്പോൾ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്
ദീപു ആന്റണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |