കൊച്ചി: പ്രധാന പാതയോരങ്ങളെ ഒഴിവാക്കി ആൾത്തിരക്കില്ലാത്ത മേഖലകളിൽ മദ്യവില്പനശാലകൾ സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദേശമദ്യവില്പന ശാലകൾക്കു മുന്നിലെ അനിയന്ത്രിതമായ തിരക്കും ആൾക്കൂട്ടവും കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
വിദേശ മദ്യവില്പന ശാലയിലെ തിരക്ക് വ്യക്തമാക്കുന്ന മാദ്ധ്യമ റിപ്പോർട്ടുകളും ചിത്രങ്ങളും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിനെത്തുടർന്നാണ് ഇൗ വിഷയം ഹൈക്കോടതി ഹർജിയായി പരിഗണിക്കുന്നത്. മദ്യവില്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുത്തെന്ന് സർക്കാർ ഇന്നലെ ഹർജി പരിഗണിക്കവെ വ്യക്തമാക്കി. ബാറുകളിൽ മദ്യവില്പന പുനഃരാരംഭിച്ച സാഹചര്യത്തിൽ ബെവ്കോ ഒൗട്ട്ലെറ്റുകളിൽ തിരക്ക് കുറയും. മദ്യവില്പനയ്ക്ക് ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തിയെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |