
കൊച്ചി: 1924 ജനുവരി 16ന് മഹാകവി കുമാരനാശാൻ പല്ലനയാറ്റിൽ ബോട്ടു മുങ്ങി മരിച്ചപ്പോഴാണ് സംസ്ഥാനത്ത് ബോട്ടപകടത്തിൽ ആദ്യമായി ജുഡിഷ്യൽ അന്വേഷണക്കമ്മിഷനെ നിയോഗിച്ചത്. തിരുവിതാംകൂർ ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജഡ്‌ജി പി. ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ട് ഒരു നൂറ്റാണ്ടാകുന്നു. അന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടിയ അതേ പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം താനൂരിലെ ബോട്ടപകടത്തിനും കാരണമായത്.
ബോട്ടിൽ അനുവദനീയമായതിലേറെ ആളുകളെ കയറ്റിയതും അപ്പർ ഡെക്കിൽ കൂടുതലാളുകൾ കയറിയതും പല്ലന അപകടത്തിന് പ്രധാന കാരണമായെന്ന് പി. ചെറിയാൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
രാത്രി 10.30നാണ് ആലപ്പുഴ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടമുണ്ടായത്. കുമാരനാശാൻ ഉൾപ്പെടെ 24 പേർ മരിച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്തു മടങ്ങുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിലേറെയും.
ജനുവരി 31ന് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. പി. ചെറിയാനൊപ്പം തിരുവിതാംകൂർ പൊലീസ് കമ്മിഷണറും ബ്രിട്ടീഷ് പൗരനുമായ ഡബ്‌ളിയു.എച്ച്. പിറ്റ്, ചീഫ് എൻജിനീയർ കെ.വി. നടേശ അയ്യർ, ശ്രീമൂലം ലെജിസ്ളേറ്റീവ് കൗൺസിലംഗങ്ങളായ എൻ. കുമാരൻ, എം.ആർ. മാധവവാര്യർ എന്നിവരും കമ്മിഷനിലുണ്ടായിരുന്നു.
റെഡീമറിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം 95 ആയിരുന്നെങ്കിലും അപകടവേളയിൽ 119 മുതിർന്നവരും ഒമ്പതു കുട്ടികളും എട്ട് ബോട്ടു ജീവനക്കാരുമടക്കം 136 പേരുണ്ടായിരുന്നു. പുറമേ 61 ക്യുബിക്ക് അടി ലഗേജുമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
47 യാത്രക്കാരുൾപ്പെടെ 83 സാക്ഷികളുടെ മൊഴിയെടുത്തു. 21 തവണ സിറ്റിംഗ് നടത്തിയശേഷം 1924 ഏപ്രിൽ അഞ്ചിന് കമ്മിഷൻ റിപ്പോർട്ടു നൽകി.
കമ്മിഷൻ നിർദ്ദേശങ്ങൾ
1 അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രാക്കാരെ ബോട്ടുകളിൽ കയറ്റരുത്
2 ഡെക്കിലും ക്യാബിനുകളിലും എത്രപേർക്ക് സഞ്ചരിക്കാമെന്ന് വ്യക്തമായി രേഖപ്പെടുത്തണം
3 വാർഷിക ലൈസൻസ് പുതുക്കുമ്പോൾ അനുവദനീയമായ യാത്രക്കാരുടെ എണ്ണം കൃത്യമായി പറയണം
4 ബോട്ടിൽ കൃത്യമായ സുരക്ഷാ പരിശോധന നടത്തിയാണ് യാത്രക്കാരുടെ എണ്ണം നിശ്ചയിക്കേണ്ടത്
5 രൂപമാറ്റം വരുത്തിയോ എന്നുൾപ്പെടെ ബോട്ടുകളിൽ കൃത്യമായ പരിശോധനകൾ നടത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |