കൊച്ചി: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത തീയണയ്ക്കൽ ദൗത്യമാണ് ബ്രഹ്മപുരത്ത് തുടരുന്നത്. അവർ ദൗത്യം തുടങ്ങിയിട്ട് നാളെ രണ്ടാഴ്ചയാവും.
മാർച്ച് രണ്ടിന് ഉച്ചയ്ക്ക് മൂന്നരയോടെ 5.75 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യ (ലെഗസി വേസ്റ്റ്) കൂമ്പാരത്തിൽ ആളിപ്പടർന്ന തീയണയ്ക്കാൻ ഓടിയെത്തിയതാണവർ.
കൊടുംചൂടിൽ ദുർഗന്ധവും മാരകവിഷവാതകങ്ങളും ശ്വസിച്ച് രാപകൽ പോരാടുകയാണ്. 30 സേനാംഗങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും നാലു പേർക്ക് മുറിവുകളുമുണ്ടായി. ഒരാൾക്ക് കാലിന് ഒടിവും സംഭവിച്ചു.
തുടക്കം മുതൽ നേതൃത്വം നൽകുന്ന എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ സതീശൻ എന്നിവർ ബ്രഹ്മപുരത്ത് തന്നെയാണ് മുഴുവൻ സമയവും. ശ്വാസതടസത്തെ തുടർന്ന് സുജിത്കുമാർ ഇന്നലെ ചികിത്സ തേടി.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള റീജിയണൽ ഫയർ ഓഫീസർമാരായ അരുൺകുമാർ, ഷിജു, എം.ബി. രാജേഷ്, ദിലീപൻ എന്നിവരും ജില്ലാ ഫയർ ഓഫീസർമാരായ രാം കുമാർ, റെജി വി. കുര്യാക്കോസ്, അഷറഫ് അലി, അരുൺ ഭാസ്കർ, അഭിലാഷ്, ഋതിജ് എന്നിവരും ഊഴമനുസരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്കി. ചുട്ടുപൊള്ളുന്ന വെയിലത്ത് വിശ്രമിക്കാൻ തണലോ ദാഹംതീർക്കാൻ കുടിവെള്ളമോ കിട്ടാതെയായിയിരുന്നു ആദ്യ ദിവസങ്ങളിലെ പോരാട്ടം.
കറുത്ത വിഷപ്പുക വ്യാപിച്ചുനിൽക്കുമ്പോൾ സുരക്ഷാമാസ്ക് പോലും സേനയ്ക്ക് ഉണ്ടായിരുന്നില്ല. ഭക്ഷണം എത്തിച്ചുനൽകിയെങ്കിലും കൈകഴുകാൻ സോപ്പോ ലോഷനൊ കിട്ടിയില്ല. മാലിന്യമലയിലെ മനംപുരട്ടുന്ന ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ടു മാത്രമായിരുന്നു.
മറ്റ് രക്ഷാദൗത്യങ്ങളിലേതു പോലെ നാട്ടുകാരും സന്നദ്ധസേവകരും സഹായത്തിനെത്തുന്ന പതിവ് ഇവിടെ ഉണ്ടായില്ല. സിവിൽ ഡിഫിൻസ് വോളന്റിയർമാരല്ലാതെ പുറത്തുനിന്ന് ആരുമെത്തിയില്ല.
ഫയർ ഫൈറ്റിംഗ്
400:
സേനാംഗങ്ങൾ
ഇപ്പാേഴുംരംഗത്ത്
100 :
ദൗത്യം തുടരുന്ന സിവിൽ
ഡിഫൻസ് വോളന്റിയർമാർ
750:
ഇതുവരെ പങ്കെടുത്ത
സിവിൽ ഡിഫൻസ്
വോളന്റിയർമാർ
25:
ഉപയോഗിക്കുന്ന
ഫയർ ടെൻഡറുകൾ
14:
ഹൈ പ്രഷർ പമ്പുകൾ
അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അഗ്നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിപ്പാർട്ട്‌മെന്റിനെയും സേനാംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. നേവി, എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെ.സി.ബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |