SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

പുതിയ ശമ്പള കമ്മിഷൻ: ഏപ്രിലിനകം ഡി.എ കുടിശിക

Increase Font Size Decrease Font Size Print Page
k-n-balagopal

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘകാല പ്രശ്നത്തിന് ബഡ്ജറ്റിൽ പരിഹാരമുണ്ടാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചു.ഡി.എ.ഗഡുക്കളെല്ലാം നൽകും. പങ്കാളിത്ത പെൻഷന് പുറമെ അഷ്വേർഡ് പെൻഷൻ എന്ന പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. ഡി.എ.ഗഡുക്കളുടെ കുടിശിക അടുത്ത സാമ്പത്തിക വർഷം മുതൽ ഘട്ടം ഘട്ടമായി കൊടുത്തു തുടങ്ങും. ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് പുനഃസ്ഥാപിക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

അടുത്ത മാസമായിരിക്കും പുതിയ ശമ്പളകമ്മിഷൻ നിലവിൽ വരിക. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ജൂൺ മാസത്തോടെ കിട്ടിയാലും, ജൂലായ് മുതലായിരിക്കും നടപ്പാക്കുക. അഞ്ച് വർഷക്കാലയളവ് കൃത്യമായി പാലിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുള്ളതിനാൽ 2024ഏപ്രിൽ മുതൽ മുൻകാല പ്രാബല്യവും അതനുസരിച്ചുള്ള കുടിശികയും കിട്ടും.

ഡി.എയുടെയും, പെൻഷൻകാരുടെ ഡി.ആറിന്റെയും 2023 ജൂലായ് മുതൽ 2026വരെ ആറ് ഗഡുക്കളാണ് കുടിശികയുള്ളത്. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിച്ചതിനാൽ ആറാമത്തെ ഗഡുവായ 2026 ജനുവരിയിലെ 2% ഡി.എ.ശമ്പളപരിഷ്ക്കരണത്തിനാെപ്പമായിരിക്കും കിട്ടുക. ബാക്കി അഞ്ച് ഗഡുകളിൽ ഒരെണ്ണം( 3% )ഫെബ്രുവരി മാസത്തെ ശമ്പളത്തിനാെപ്പവും ബാക്കിയുള്ള നാലെണ്ണം( 10% ).മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പവും കിട്ടുമെന്നാണ് ഉറപ്പ്. അതോടെ മൊത്തം ഡി.എ. 35% ആകും.നിലവിൽ 22% ഡി.എ.ആണ് കിട്ടുന്നത്.ഇതിന്റെ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശിക അടുത്ത സാമ്പത്തിക വർഷം മുതൽ ഗഡുക്കളായി നൽകും. അത് പി.എഫിൽ നിക്ഷേപിക്കാനാണ് സാധ്യത. രണ്ടാം പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച ഡി.എയ്ക്കൊന്നും കുടിശിക നൽകിയിട്ടില്ല.

മൂന്ന് തരം

പെൻഷൻ

അഷ്വേർഡ് പെൻഷൻ വരുന്നതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൂന്ന് തരത്തിലുള്ള പെൻഷൻ സമ്പ്രദായമാകും. 2013വരെ സർവ്വീസിൽ കയറിയവർക്ക്

സാറ്റ്യൂറ്ററി പെൻഷനും അതിന് ശേഷം സർവ്വീസിലുള്ളവർക്ക് പങ്കാളിത്ത പെൻഷനുമാണ്. പങ്കാളിത്ത പെൻഷനിൽ മിനിമം പെൻഷനില്ല.സർവ്വീസിനനുസരിച്ച് നാമമാത്രമായ പെൻഷനാണ് കിട്ടുക. കുറഞ്ഞ സർവ്വീസുള്ളവർക്ക് ഇത് നഷ്ടവുമാണ്. ഇത് പരിഗണിച്ചാണ് അഷ്വേർഡ് പെൻഷൻ .അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ഉറപ്പു വരുത്തുകയും ഡി.ആർ അനുവദനീയമാക്കുകയും ചെയ്യും.നിലവിലുള്ള എൻ.പി.എസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷനുണ്ടായിരിക്കും.

അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1ന് നടപ്പിൽ വരുത്തുന്നതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച ഉത്തരവ് പുറത്തിറക്കും.

കൊവിഡ് കാലത്ത് നിറുത്തി വച്ചതാണ് ബിൽഡിംഗ് അഡ്വാൻസ് സ്കീം.വീട് വയ്ക്കാനെടുത്ത വായ്പ തിരിച്ചടക്കാൻ നിസാര പലിശയ്ക്കോ,പലിശ ഇളവുകളോടെയോ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ 40ലക്ഷം രൂപവരെ ശമ്പളത്തിന് ആനുപാതികമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.

TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY