വിദഗ്ധ സമിതി റിപ്പോർട്ട് വൈകാതെ സുപ്രീം കോടതിയിൽ സമർപ്പിച്ചേക്കും
തിരുവനന്തപുരം:ബഫർസോണായി സുപ്രീം കോടതി നിർദ്ദേശിച്ച വനാതിർത്തിയിലെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ വിദഗ്ധ സമിതി പുതുതായി കണ്ടെത്തിയ നിർമിതികളുൾപ്പെടുന്ന റിപ്പോർട്ട് താമസിയാതെ
സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചേക്കും. ഈ വിഷയത്തിൽ വർഷങ്ങൾ നീണ്ട ആശങ്കകളും നിയമ പ്രശ്നങ്ങളും അവസാനിക്കുന്നതിന് ഇത് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
കഴിഞ്ഞ ദിവസം വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തലത്തിൽ പരിശോധിച്ച ശേഷമാകും തുടർ നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ഉടൻ തേടും.2022 ജൂൺ 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ക്ലാരിഫിക്കേഷൻ പെറ്റിഷനിൽ കേരളം കക്ഷി ചേർന്നിട്ടുള്ളതിനാൽ സംസ്ഥാനത്തിന് നേരിട്ട് കോടതിയെ ഇക്കാര്യം അറിയിക്കാൻ കഴിയും.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002-2016) വിജ്ഞാപന പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള പത്തു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമാക്കിയതോടെയാണ് ഇതുസംബന്ധിച്ച് ആശങ്കയ്‌ക്ക് തുടക്കമായത് . മുൻ യു.ഡി.എഫ് സർക്കാർ നൽകിയിരുന്ന റിപ്പോർട്ട് ഒഴിവാക്കി, ഇതിനെ ഒരു കിലോ മീറ്ററാക്കി ചുരുക്കിയും അവയ്‌ക്കുള്ളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുമായിരുന്നു ഒന്നാം പിണറായി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്.എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടെടുക്കുന്നതിന് മുൻപാണ് തമിഴ്‌നാട് നീലഗിരിയുടെ വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ കോവിലകത്തെ ടി.എൻ. ഗോദവർമ്മൻ തിരുമുൽപ്പാട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി വിധി വന്നത്. എല്ലാ സംരക്ഷിത വനമേഖലകൾക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് നിർബന്ധമായും പരിസ്ഥിതി ദുർബല മേഖലയാക്കണമെന്ന വിധി 2022 ജൂൺ 3 ന് പുറപ്പെടുവിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ ജനവാസമേഖലകളും നഗരപ്രദേശങ്ങളും ബഫർസോണിൽ ഉൾപ്പെടുന്നത് മനസിലാക്കി വിധിക്കെതിരെ കേന്ദ്ര സർക്കാർ ക്ലാരിഫിക്കേഷൻ പെറ്റീഷൻ നൽകി. തുടർന്ന് സംസ്ഥാന സർക്കാർ ഇതിൽ കക്ഷി ചേരുകയും ചെയ്തു. കേസിൽ എല്ലാ സംസ്ഥാനങ്ങളും എതിർകക്ഷിയാണെങ്കിലും കക്ഷി ചേർന്നതോടെ കേരളത്തിന് നേരിട്ട് വിഷയത്തിൽ വാദം ഉന്നയിക്കാൻ കഴിയുന്ന സ്ഥിതി വന്നു. ഇതോടെ പുതുതായി തയ്യാറാക്കിയ ഉപഗ്രഹ ചിത്രം കോടതിയിൽ സമർപ്പിച്ച് കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനും ,ഇക്കാര്യത്തിൽ ഇളവ് നേടാനും കഴിയുമെന്നാണ് പ്രതീക്ഷ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |