കെട്ടിട മാലിന്യ സംസ്‌കരണ യൂണിറ്റുകൾ വരും
തിരുവനന്തപുരം: കെട്ടിടമാലിന്യം ജലാശയത്തിൽ തള്ളിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ശിക്ഷ നൽകാൻ തദ്ദേശ വകുപ്പിന്റെ മാർഗ രേഖ. കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കിയില്ലെങ്കിൽ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴ. കെട്ടിടാവശിഷ്ടങ്ങൾ മറ്റ് മാലിന്യവുമായി കലർത്തിയാൽ 10,000 രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 20,000 രൂപയുമാണ് പിഴ.
കെട്ടിട മാലിന്യ സംസ്‌കരണത്തിന് പ്ലാന്റുകൾ സ്ഥാപിക്കും. ഒന്നിലധികം ജില്ലകൾക്ക് ഒരു യൂണിറ്റ് ഉണ്ടാകും. എല്ലാ തദ്ദേശ സ്ഥാപനത്തിലും മാലിന്യം ശേഖരിക്കും. ഇതിനായി മൊബൈൽ യൂണിറ്റുകളും കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിക്കാൻ കളക്‌ഷൻ സെന്ററുകളും ഉണ്ടാവും. അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്‌ഷൻ പോയിന്റ് ഒരുക്കും. ജില്ലാതല സമിതി കളക്‌ഷൻ ഫീസും സംസ്‌കരണ ഫീസും നിശ്ചയിക്കും. കളക്ടർ അദ്ധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കൺവീനറുമായിരിക്കും. എത്ര പ്ലാന്റ് വേണമെന്നും ശേഷിയും സമിതി നിശ്ചയിക്കും.
മറ്റ് നിർദ്ദേശങ്ങൾ
രണ്ട് ടണ്ണിൽ താഴെ കളക്‌ഷൻ ഫീസില്ല
2 മുതൽ 20 ടൺ വരെ ശേഖരിക്കാൻ കെട്ടിട ഉടമ ഫീസ് നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ കളക്‌ഷൻ സെന്ററുകളിൽ എത്തിക്കണം.
20 ടണ്ണിലധികം ഉണ്ടെങ്കിൽ ഉടമ സ്വന്തം ചെലവിൽ കളക്‌ഷൻ കേന്ദ്രങ്ങളിൽ എത്തിച്ച് സംസ്‌കരണത്തിനുള്ള ഫീസും അടയ്ക്കണം.
കെട്ടിടാവശിഷ്ടങ്ങൾ വേർതിരിച്ച് നൽകിയില്ലെങ്കിൽ 1000 രൂപ പിഴ.
വ്യക്തികൾക്കും അവസരം
മാലിന്യ ശേഖരണവും സംസ്കരണവും സ്വകാര്യ ഉടമസ്ഥതയിലുമാകാം. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും പല തദ്ദേശ സ്ഥാപനങ്ങൾ സംയുക്തമായും പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയും ആകാം
ക്വാറി, ക്രഷർ, ഹോളോ ബ്രിക്സ്, നടപ്പാത നിർമ്മാണയൂണിറ്റുകളെയും സംസ്‌കരണത്തിന് ഉപയോഗിക്കാം.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണെങ്കിൽ ദിവസം നൂറ് ടൺ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റിനുള്ള സ്ഥലം സർക്കാർ നൽകും. യന്ത്രങ്ങളുടെയും നടത്തിപ്പിന്റെയും ചുമതല സ്വകാര്യ വ്യക്തി / കമ്പനികൾക്ക്.
സംസ്‌കരണ ഫീസും റീസൈക്കിൾ ചെയ്ത വസ്തുക്കൾ വിറ്റുമാണ് വരുമാനം.
സ്വകാര്യ യൂണിറ്റിന് ദിവസം 100ടൺ കൈകാര്യം ചെയ്യാൻ ഒരു ഏക്കർ സ്ഥലം വേണം.
യൂണിറ്റിന്റെ 100 മീറ്റർ ചുറ്റളവിൽ പൊതുസ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല.
സർക്കാരിന്റെ എല്ലാ നിർമ്മാണത്തിനും 20 ശതമാനം റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം ഉപയോഗിക്കണം
''മാലിന്യമുക്ത കേരളത്തിനായുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്. കെട്ടിടാവശിഷ്ടങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ്.''- എം.വി. ഗോവിന്ദൻ, തദ്ദേശവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |