തിരുവനന്തപുരം: വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആഗസ്റ്റ് മുതൽ വീട്ടുപടിക്കൽ എത്തും. നിയമസഭയിൽ വൈദ്യുതി വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിലാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഇക്കാര്യം അറിയിച്ചത്. മൊബൈൽ ആപ്പിനും ഒാൺലൈൻ സംവിധാനത്തിനും പുറമെ ഏതു ബാങ്കിലും കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ടായി കണക്കാക്കി ബിൽതുക അടയ്ക്കാനുള്ള സംവിധാനം വരും. പരാതികൾ പരിഹരിക്കാൻ ജില്ലാതല അദാലത്തുകൾ നടത്തും.
വൈദ്യുതി അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കും. പഴയതും ദ്രവിച്ചതുമായ ലൈനുകൾ മാറ്റും. ലൈനുകളിൽ സ്‌പേസർ സംവിധാനം ഏർപ്പെടുത്തും. ബെയർ കണ്ടക്ടറുകൾ കവചിത ചാലകമാക്കും. ജീവനക്കാരെയും ജനങ്ങളെയും ബോധവത്കരിക്കും.
സഭയിൽ കേരളകൗമുദി വാർത്ത
കേരളത്തിലെ വൈദ്യുതി നിരക്കിലെ വൻ വർദ്ധനയും തമിഴ്നാട്ടിലെ നിരക്കിലെ കുറവും താരതമ്യം ചെയ്ത് കേരളകൗമുദി നൽകിയ വാർത്ത ഇന്നലെ നിയമസഭയിൽ ചർച്ചയായി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇത് ചൂണ്ടിക്കാട്ടിയത്. കേരളത്തിലേത് പുതിയ നിരക്കാണെന്നും തമിഴ്നാട്ടിൽ 2017ൽ നിലവിൽവന്ന നിരക്കാണെന്നും മന്ത്രി കൃഷ്ണൻകുട്ടി മറുപടി നൽകി.
തമിഴ്നാട്ടിൽ ഗാർഹിക നിരക്ക് കുറവാണെങ്കിലും മറ്റു പലതിനും ഉയർന്ന നിരക്കാണ്. ചെറുകിട വ്യവസായങ്ങൾക്ക് 100 യൂണിറ്റിനു മുകളിൽ കേരളത്തിൽ 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ 8.05 രൂപ. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിൽ യൂണിറ്റിന് 5.85 രൂപ. തമിഴ്നാട്ടിൽ 6.35 രൂപയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |