മുള്ളിലവുകൾ നട്ടുവളർത്തും
തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരിയെ സംരക്ഷിക്കാനുള്ള പദ്ധതികളുമായി ശലഭ സംരക്ഷകർ . മുട്ടവിരിഞ്ഞുവരുന്ന ശലഭപ്പുഴുക്കളുടെ ഭക്ഷണമായ മുള്ളിലവ് മരങ്ങൾൾ നട്ടുവളർത്താൻ പദ്ധതിയൊരുക്കുകയാണ് കണ്ണൂരിലെ മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ്.
സാമ്പത്തിക നേട്ടമില്ലാത്തതിനാൽ പുരയിടങ്ങളിൽ നിന്ന് മുള്ളിലവ് വ്യാപകമായി മുറിച്ചു മാറ്റപ്പെടുന്നതിനാൽ, ബുദ്ധമയൂരിയുടെ വംശം എറെക്കുറെ നാശത്തിന്റെ വക്കിലാണ്. ഇതോടെയാണ് മുള്ളിലവ് നട്ടുവളർത്താൻ കേരളപ്പിറവി ദിനത്തിൽ ഇവർ പദ്ധതി ആരംഭിച്ചത്.
ഇത് മുള്ളിലവ് സംരക്ഷണ മാസമായി ആചരിക്കും
ബുദ്ധമയൂരി മുട്ടയിടുന്നതും വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഭക്ഷിക്കുന്നതും മുള്ളിലം (മുള്ളിലവ്) എന്ന മരത്തിന്റെ ഇലകളാണ്. തളിരിലകൾ മാത്രമാണ് പുഴുക്കൾ ഭക്ഷിക്കുന്നത്. ഇല പൊഴിക്കുന്ന ഈ മരത്തിലാവട്ടെ മഴക്കാലത്തിന്റെ ആരംഭത്തിലേ തളിരിലകളുണ്ടാവൂ. പല പ്യൂപ്പകളും അടുത്ത മഴക്കാലത്തിന്റെ അനുകൂലാവസ്ഥ വരെ സമാധിയിൽ തുടരും.
സംസ്ഥാനത്തെ പത്തിനം ചിത്രശലഭങ്ങൾ മുട്ടയിട്ടു പെരുകുന്ന ആറിനം ചെടികൾ വ്യാപകമായി പശ്ചിമ ഘട്ട മേഖലയിൽ നട്ടുവളർത്തി ശലഭ ഇടനാഴി സൃഷിക്കാനും ആലോചനയുണ്ട്.
സഹ്യാദ്രിയുടെ താഴ്വരകളിലൂടെ ശലഭങ്ങൾക്കായി ഒരു ശലഭത്താര സൃഷ്ടിച്ചെടുക്കും.ലാർവ ഭക്ഷണ സസ്യം നട്ടുവളർത്തി ശലഭക്കാവ് തയ്യാറാക്കാൻ സുരേഷ് ഇളമൺ, ഡോ.മുഹമ്മദ്ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സ്നേഹികളുടെ ആലോചന നടക്കുന്നു .
ബുദ്ധമയൂരി
പാപിലിയോണിഡേ കുടുംബത്തിലെ അംഗം.പാപ്പിലിയോ ബുദ്ധ, മലബാർ ബാൻഡഡ് പീക്കോക്ക് എന്നിങ്ങനെ പേരുകൾ. 2018 നവംബർ 12ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമെന്ന പദവി ലഭിച്ചു.
ആഹാരരീതി
കൃഷ്ണകിരീടമെന്ന് വിളിക്കുന്ന ചെടിയുടെ പൂക്കളിലെ തേനാണ് ആഹാരം.
ജീവിതചക്രം
മുള്ളിലവ് മരങ്ങളിലാണ് ഇവയുടെ ആവാസം. വർഷത്തിൽ ഒരു തവണ മാത്രം മുട്ടയിടും. ഇളം മഞ്ഞനിറത്തിലുള്ള.മുട്ടയിൽനിന്നും ഉടലെടുക്കുന്ന ശലഭപ്പുഴു മഴക്കാലമാകുന്നതോടെ തളിരില ഭക്ഷിച്ച് പ്യൂപ്പയാകും.മഴക്കാലത്തിന്റെ അവസാനത്തോടെ പൂർണ്ണ വളർച്ചയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |